ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ 50 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജു സാംസൺ ലോക ക്രിക്കറ്റിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. ഒരു ടി20 ലോകകപ്പ് ചേസിംഗിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് സഞ്ജു സ്വന്തമാക്കിയത്. സഞ്ജുവിന്റെ ഈ മാസ്മരിക ഇന്നിംഗ്‌സിന് പിന്നാലെ ഇന്ത്യൻ സെലക്ഷൻ രീതികളെ വിമർശിച്ചും സഞ്ജുവിനെ പുകഴ്ത്തിയും പാക് താരങ്ങൾ രംഗത്തെത്തി.
സഞ്ജു സാംസൺ കരിയറിൽ വലിയ രീതിയിലുള്ള വിവേചനം നേരിട്ടിട്ടുണ്ടെന്ന് പാക് താരം അഹമ്മദ് ഷെഹ്‌സാദ് പറഞ്ഞു. “സഞ്ജു മുൻപും മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ടീമിന് പുറത്തായിരുന്നു. ഇത്തവണയും മറ്റാർക്കും റൺസ് കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് സഞ്ജുവിന് അവസരം നൽകിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് സെഞ്ചുറികൾ നേടിയിട്ടും അവനെ പുറത്തിരുത്തി. സഞ്ജു പാകിസ്ഥാനിലായിരുന്നെങ്കിൽ ഇത്തരമൊരു പ്രകടനത്തിന് ശേഷം ഒരിക്കലും ടീമിന് പുറത്താകില്ലായിരുന്നു,” ഷെഹ്‌സാദ് പറഞ്ഞു.
മുൻ പാക് പേസർ മുഹമ്മദ് ആമിറാണ് സഞ്ജുവിനെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുമായി ഉപമിച്ചത്. സഞ്ജുവിന്റെ ബാറ്റിംഗ് കാണുമ്പോൾ രോഹിത്തിനെയാണ് ഓർമ്മ വരുന്നതെന്ന് ആമിർ പറഞ്ഞു. പന്ത് വളരെ വൈകി കളിക്കാനുള്ള സഞ്ജുവിന്റെ കഴിവും ഷോട്ടുകൾ കളിക്കാൻ അദ്ദേഹം കണ്ടെത്തുന്ന സമയവുമാണ് ആമിറിനെ ആകർഷിച്ചത്. ഈ മത്സരത്തിലൂടെ മറ്റൊരു റെക്കോർഡ് കൂടി സഞ്ജു സ്വന്തം പേരിൽ കുറിച്ചു. ഇന്ത്യയ്ക്കായി ഒരു വിക്കറ്റ് കീപ്പർ ബാറ്റർ ടി20യിൽ നേടുന്ന ഏറ്റവും കൂടുതൽ 50+ സ്കോറുകൾ (6 എണ്ണം) ഇനി സഞ്ജുവിന് സ്വന്തം.
വിജയത്തിന് പിന്നാലെ സഞ്ജു സാംസൺ വികാരാധീനനായി സംസാരിച്ചു. “ഈ ഇന്നിംഗ്‌സ് എനിക്ക് ലോകത്തോളം വലുതാണ്. ഞാൻ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ കാലം മുതൽ കാത്തിരുന്ന നിമിഷമാണിത്. കരിയറിൽ ഒരുപാട് ഉയർച്ച താഴ്ചകളുണ്ടായി. എനിക്ക് ഇത് സാധിക്കുമോ എന്ന് പലപ്പോഴും ഞാൻ സംശയിച്ചിരുന്നു. പക്ഷേ ദൈവത്തിന്റെ അനുഗ്രഹത്താൽ ഇന്ന് അത് സാധിച്ചു,” സഞ്ജു പറഞ്ഞു.












