ഇറാൻ-ഇസ്രായേൽ യുദ്ധം കരയും കടലും കടന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്കും പടരുന്നു. ശ്രീലങ്കയുടെ തെക്കൻ തീരത്തിന് സമീപം ഇറാനിയൻ കപ്പലിന് നേരെ അതിശക്തമായ അന്തർവാഹിനി ആക്രമണം (Submarine Attack) ഉണ്ടായതായി റിപ്പോർട്ട്. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 101 പേരെ കാണാതാവുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. ബുധനാഴ്ച ഉച്ചയോടെയാണ് അന്താരാഷ്ട്ര കപ്പൽ പാതയ്ക്ക് സമീപം നടുക്കുന്ന സംഭവം അരങ്ങേറിയത്. കപ്പലിൽ നിന്ന് അപായ സന്ദേശം (Distress Call) ലഭിച്ചതിന് പിന്നാലെ ശ്രീലങ്കൻ നാവികസേനയും പ്രതിരോധ മന്ത്രാലയവും വൻതോതിലുള്ള തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി രംഗത്തെത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് ലങ്കൻ പാർലമെന്റിൽ ആക്രമണ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആക്രമണത്തെത്തുടർന്ന് കടലിൽ മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽ നിന്ന് ഇതുവരെ 32 പേരെ ശ്രീലങ്കൻ നാവികസേന സാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർക്കായി നാവികസേനയുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളും തിരച്ചിൽ തുടരുകയാണ്. ആക്രമണം നടത്തിയത് ഏത് രാജ്യത്തിന്റെ അന്തർവാഹിനിയാണെന്നോ, കപ്പലിന്റെ കൂടുതൽ വിവരങ്ങളോ വെളിപ്പെടുത്താൻ ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ, ഇറാന്റെ കപ്പലുകളെയും എണ്ണ ടാങ്കറുകളെയും ലക്ഷ്യം വെച്ച് ഇസ്രായേലും അമേരിക്കയും ആക്രമണം കടുപ്പിച്ച സാഹചര്യത്തിൽ, ഈ നീക്കത്തിന് പിന്നിലും സയണിസ്റ്റ് ശക്തികളാണെന്നാണ് പ്രാഥമിക നിഗമനം. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള ഇറാന്റെ ചരക്കുനീക്കം തടസ്സപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംഭവം അതീവ ഗൗരവത്തോടെയാണ് ശ്രീലങ്ക കാണുന്നത്. തങ്ങളുടെ സമുദ്രപരിധിക്ക് തൊട്ടടുത്ത് നടന്ന ആക്രമണത്തിൽ കൃത്യമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. ഇറാനിലെ ഭരണനേതൃത്വത്തെ തകർത്ത അമേരിക്കൻ-ഇസ്രായേൽ സഖ്യം ഇനി ഇറാന്റെ ആഗോള വ്യാപാര ശൃംഖലയെ കടലിൽ തകർക്കാനുള്ള പുറപ്പാടിലാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗൾഫ് മേഖലയിൽ നിന്ന് കിലോമീറ്ററുകൾ അകലെ ശ്രീലങ്കൻ തീരത്ത് വരെ യുദ്ധം എത്തിയത് മേഖലയിലെ മറ്റ് രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇറാന്റെ ഔദ്യോഗിക പ്രതികരണം വന്നാലുടൻ സ്ഥിതിഗതികൾ കൂടുതൽ വഷളാകാനാണ് സാധ്യത.












