‘സഞ്ജുവിന് വേണ്ടി പി.ആർ വർക്ക് നടത്തുന്നവർ”, ”കേരനിര ഫാൻസ്”, ”പ്രാദേശിക വാദം തലയ്ക്ക് പിടിച്ചവർ.”, ”അടിമകൾ…” ”ന്യായീകരണ തൊഴിലാളികൾ, ”ജസ്റ്റിസ് ഗ്യാങ്ങ്…” മുകളിൽ സൂചിപ്പിച്ച വിശേഷണങ്ങൾ സഞ്ജുവിൻ്റെ ആരാധകർക്ക് ചിരപരിചിതമായിരിക്കും. സഞ്ജുവിനെ പിന്തുണച്ച് സംസാരിച്ചിട്ടുള്ള എല്ലാവർക്കും പലതവണ ഇതുപോലുള്ള ചാപ്പകൾ കിട്ടിയിട്ടുണ്ടാവും.
സഞ്ജുവിനെ സ്നേഹിക്കുന്നവർക്ക് ഇപ്പോൾ അഭിമാനിക്കാം. സഞ്ജുവിനോടൊപ്പം നമ്മളും വിജയിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ പഴയ ചില കണക്കുകൾ പരിശോധിക്കേണ്ടതുണ്ട്. 2024-ലെ ടി-20 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയിരുന്നു. അന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്ന ഋഷഭ് പന്ത് ‘ക്വാർട്ടർ ഫൈനലിലും’ സെമിഫൈനലിലും ഫൈനലിലും നടത്തിയ പ്രകടനങ്ങൾ ഓർമ്മിക്കുന്നില്ലേ? മൂന്ന് മത്സരങ്ങളിൽ നിന്ന് 19 റൺസ്. 86 എന്ന സ്ട്രൈക്ക് റേറ്റ്. ആറ് റണ്ണുകളുടെ ബാറ്റിങ്ങ് ആവറേജ്. 2024-ലെ ടി-20 ലോകകപ്പിലെ അതീവ നിർണ്ണായകമായ അവസാന മൂന്ന് മത്സരങ്ങളിൽ ഋഷഭ് പന്ത് എന്ന ബാറ്ററുടെ സ്കോറിങ്ങ് ഇങ്ങനെയായിരുന്നു.
2026-ൽ സഞ്ജു എന്താണ് ചെയ്തത്? ‘ക്വാർട്ടർ ഫൈനലിലും’ സെമിഫൈനലിലും ഫൈനലിലും ടോപ് സ്കോറർ ആയി. പ്ലെയർ ഓഫ് ദ സീരീസ് പുരസ്കാരവും നേടി. ഇനി ഒന്ന് ആലോചിച്ചുനോക്കൂ. ഈ ഋഷഭ് പന്ത് ഒരുപാട് കാലം ഇന്ത്യയുടെ ടി-20 ടീമിൽ കളിച്ചിരുന്നില്ലേ? സഞ്ജുവിൻ്റെ വിലപ്പെട്ട നിരവധി വർഷങ്ങൾ അതിൻ്റെ പേരിൽ നഷ്ടമായിട്ടില്ലേ? ഈ അനീതിയ്ക്കെതിരെയാണ് സഞ്ജു ഫാൻസ് ശബ്ദം ഉയർത്തിയത്. അർഹതപ്പെട്ട പിന്തുണ സഞ്ജുവിന് നൽകണം എന്ന ന്യായമായ ആവശ്യമാണ് അവർ ഉന്നയിച്ചത്.
പക്ഷേ അതിൻ്റെ പേരിൽ സഞ്ജുവിൻ്റെ ആരാധകർക്ക് ‘ടോക്സിക് ഫാൻസ് ‘ എന്ന ഓമനപ്പേരാണ് കിട്ടിയത്. സഞ്ജു ഫാൻസിൻ്റെ ചെയ്തികൾ മൂലമാണ് സഞ്ജുവിനെ വെറുക്കുന്നത് എന്ന് പലരും ആരോപിക്കാറുണ്ട്. ഇത്ര വലിയ അനീതി സഞ്ജു നേരിട്ടുകൊണ്ടിരുന്നപ്പോൾ സഞ്ജു ഫാൻസിന് മൗനം പാലിച്ച് വെറുതെ നോക്കിയിരിക്കാൻ സാധിക്കുമായിരുന്നോ!?
സഞ്ജുവിന് മുകളിലൂടെ നൂലിൽ കെട്ടിയിറക്കിയ ഋഷഭ് പന്തുമാരെയും ശുഭ്മാൻ ഗില്ലുമാരെയും സഞ്ജു ആരാധകർ വിമർശിച്ചിട്ടുണ്ട്. എന്നാൽ മെറിറ്റിൽ വന്ന ഇഷാൻ കിഷനെ ഏതെങ്കിലുമൊരു സഞ്ജു ഫാൻ കുറ്റം പറഞ്ഞിട്ടുണ്ടോ? സഞ്ജു ഹേറ്റേഴ്സ് ബോധപൂർവ്വം കണ്ടില്ലെന്ന് നടിക്കുന്ന സത്യങ്ങളാണ് ഇവയെല്ലാം. എന്തുകൊണ്ടാണ് സഞ്ജുവിന് ഇത്രയധികം പിന്തുണ ലഭിച്ചിരുന്നത് എന്ന് സഞ്ജു വിരോധികൾക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും. ടി-20 ലോകകപ്പിലെ സഞ്ജുവിൻ്റെ സ്ട്രോക്ക് പ്ലേ രോഹിത് ശർമ്മയെ ഓർമ്മിപ്പിക്കുന്നതായിരുന്നു. വിരാട് കോഹ്ലിയ്ക്ക് തുല്യമായ മനോബലവും സഞ്ജു പ്രകടമാക്കി. മഹേന്ദ്രസിംഗ് ധോനിയെപ്പോലെ കൂൾ ആയ ഒരു ഇന്ത്യൻ ക്യാപ്‌റ്റൻ ആയി മാറാൻ ഭാവിയിൽ സഞ്ജുവിന് കഴിയുമെന്ന് പല വിദഗ്ധരും കരുതുന്നു. ഇതിൽക്കൂടുതൽ എന്തുവേണം?
സഞ്ജു എന്ന മനുഷ്യനെ വെറുക്കാൻ ആർക്കെങ്കിലും കഴിയുമോ? ടി-20 ലോകകപ്പ് ജയിച്ചതിന് ശേഷമുള്ള ഇന്ത്യൻ ടീമിൻ്റെ ആഘോഷങ്ങളുടെ വിഷ്വലുകൾ ശ്രദ്ധിച്ചിരുന്നില്ലേ? ചില താരങ്ങൾ പുരപ്പുറത്ത് കയറി ആനന്ദിച്ചപ്പോൾ സഞ്ജുവിൽ കണ്ടത് എളിമയായിരുന്നു. കുൽദീപ് യാദവിൻ്റെ കൂടെയാണ് സഞ്ജു ലോകകപ്പ് വിജയം ആഘോഷിച്ചത്. അത് യാദൃശ്ചികമാണെന്ന് തോന്നുന്നില്ല. ലോകകപ്പിൽ കുൽദീപിന് കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. അവഗണനയുടെ വേദന ഏറ്റവും നന്നായി അറിയുന്ന സഞ്ജുവിന് കുൽദീപിനോടൊപ്പം നിൽക്കാനേ സാധിക്കുകയുള്ളൂ.
സഞ്ജുവിന് വേണ്ടി സോഷ്യൽ മീഡിയയിൽ പി.ആർ വർക്ക് നടക്കുന്നുണ്ടെന്ന് ചിലർ ആത്മാർത്ഥമായും വിശ്വസിക്കുന്നുണ്ട്. സഞ്ജുവിന് അതിൻ്റെ യാതൊരുവിധ ആവശ്യവും ഇല്ല എന്നതാണ് സത്യം. സച്ചിൻ, ധോണി ,വിരാട്,രോഹിത് തുടങ്ങിയ താരങ്ങളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെട്ടിട്ടുള്ളത്. ആരാധകപിന്തുണയുടെ കാര്യത്തി ൽ അവരുടെ തൊട്ടരികിൽ സഞ്ജു എത്തിക്കഴിഞ്ഞു. സഞ്ജുവിന് ലഭിക്കുന്നത് സ്നേഹമാണ്. പരിധികളും ഉപാധികളും ഇല്ലാത്ത സ്നേഹം. അത് പി.ആർ വർക്ക് അല്ല. അങ്ങനെയാണ് സ്നേഹം വർക്ക് ചെയ്യുന്നത്.
എഴുത്ത്: സന്ദീപ് ദാസ്












