ന്യൂയോർക്ക് : പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം പത്താം ദിവസത്തിലേക്ക് കടന്നിരിക്കവേ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. കൃത്യമായ ഒരു ലക്ഷ്യവും ഇല്ലാതെയാണ് ട്രംപ് ഈ യുദ്ധം ആരംഭിച്ചതെന്ന് മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ അഭിപ്രായപ്പെട്ടു. ഭരണകൂടത്തിന്റെ തന്ത്രം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. അമേരിക്കൻ സൈന്യത്തിന് വലിയ ഭീഷണികളാണ് ഇതുമൂലം നേരിടേണ്ടി വരുന്നത് എന്നും ജെയ്ക്ക് സള്ളിവൻ കുറ്റപ്പെടുത്തി.
ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ചുള്ള ട്രംപിന്റെ നയത്തെയും അദ്ദേഹം വിമർശിച്ചു. യുഎസ് സൈനിക പ്രവർത്തനങ്ങൾ തന്ത്രപരമായ തലത്തിൽ വിജയകരമാണെന്ന് തോന്നിയാലും യഥാർത്ഥത്തിൽ അത് അങ്ങനെയല്ല എന്ന് ജെയ്ക്ക് സള്ളിവൻ അഭിപ്രായപ്പെട്ടു. യുഎസ് സൈന്യം വളരെ വൈദഗ്ധ്യമുള്ളവരും, ധീരരും, പ്രൊഫഷണലുകളുമാണ്. എന്നാൽ വ്യക്തമായ ഒരു തന്ത്രം ഇല്ലാതെയുള്ള ഈ യുദ്ധം ഇതിനകം ഏഴ് സൈനികരുടെ ജീവൻ അപഹരിച്ചു. ഈ യുദ്ധം അപ്രതീക്ഷിതമായ ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പ്രത്യേകിച്ച് റഷ്യയ്ക്ക് ഗുണം ചെയ്യുമെന്നും ജെയ്ക്ക് സള്ളിവൻ വ്യക്തമാക്കി.








