ദക്ഷിണാഫ്രിക്കയോടേറ്റ ഏക തോൽവി മാറ്റിനിർത്തിയാൽ, 2026 ടി20 ലോകകപ്പിൽ ഇന്ത്യയുടേത് സമാനതകളില്ലാത്ത പ്രകടനമായിരുന്നു. ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് തുടർച്ചയായ രണ്ടാം തവണയും വിശ്വവിജയികളായ ടീം ഇന്ത്യയെ പ്രശംസകൾ കൊണ്ട് മൂടുകയാണ് പാകിസ്താൻ ക്രിക്കറ്റ് ഇതിഹാസങ്ങൾ.
സഞ്ജു സാംസണിന്റെ ബാറ്റിംഗും ജസ്പ്രീത് ബുംറയുടെ ബൗളിംഗുമാണ് ഇന്ത്യൻ വിജയത്തിന്റെ നെടുംതൂണുകളായതെന്ന് ഷാഹിദ് അഫ്രീദിയും റാഷിദ് ലത്തീഫും അഭിപ്രായപ്പെട്ടു. ഇന്ത്യ അർഹിച്ച വിജയമാണ് നേടിയതെന്ന് ഷാഹിദ് അഫ്രീദി തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
“ഇന്ത്യയ്ക്ക് മികച്ച ടീം ബാലൻസ് ഉണ്ട്. അവരുടെ പ്ലേയിംഗ് ഇലവനിലുള്ളവർക്ക് തുല്യമായ കഴിവുള്ളവരാണ് ബെഞ്ചിലിരിക്കുന്നവരും. ആരെ മാറ്റിയാലും പകരം വരാൻ ലോകനിലവാരമുള്ള താരങ്ങൾ അവിടെയുണ്ട്. ടൂർണമെന്റിലുടനീളം ചാമ്പ്യന്മാരെപ്പോലെയാണ് അവർ കളിച്ചത്.” അഫ്രീദി വ്യക്തമാക്കി.
ഫൈനലിൽ മൂന്നാം തുടർച്ചയായ അർദ്ധസെഞ്ച്വറി നേടിയ സഞ്ജു സാംസണിനെ അഫ്രീദി പ്രത്യേകം അഭിനന്ദിച്ചു. സഞ്ജുവിന്റെ പക്വതയാർന്ന ബാറ്റിംഗും ഇന്നിംഗ്സ് കെട്ടിപ്പടുക്കാനുള്ള കഴിവും അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ലോകത്തെ ഏറ്റവും മികച്ച ബൗളർ ബുംറയാണെന്നും പുതിയ പന്തിലും പഴയ പന്തിലും യോർക്കറുകളിലും അദ്ദേഹം കാണിക്കുന്ന കൃത്യത ഇന്ത്യയുടെ നട്ടെല്ലാണെന്നും അഫ്രീദി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വിജയം തന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്നാണ് മുൻ പാക് നായകൻ റാഷിദ് ലത്തീഫ് പറഞ്ഞത്. “വലിയ ടൂർണമെന്റുകളുടെ ഫൈനലിൽ സ്ഥിരമായി എത്തുന്നതുകൊണ്ട് സമ്മർദ്ദഘട്ടങ്ങളിൽ വിജയിക്കാൻ ഇന്ത്യൻ താരങ്ങൾ ശീലിച്ചു കഴിഞ്ഞു. അവർക്ക് ടീമിൽ സ്ഥിരതയുണ്ട്. എന്നാൽ പാകിസ്താൻ ക്രിക്കറ്റിലാകട്ടെ, ഇടയ്ക്കിടെയുള്ള മാറ്റങ്ങളും ക്ഷമയില്ലായ്മയുമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.” ലത്തീഫ് തുറന്നടിച്ചു.












