ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അഞ്ചുതവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന് (CSK) കനത്ത തിരിച്ചടി. ടീമിലെ പ്രധാന വിദേശ പേസർ നഥാൻ എല്ലിസ് പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പൂർണ്ണമായും പുറത്തായ വിവരം ഫ്രാഞ്ചൈസി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കഴിഞ്ഞ ഒരു വർഷമായി ഓസ്‌ട്രേലിയൻ കുപ്പായത്തിൽ മികച്ച പ്രകടനം നടത്തിവരികയായിരുന്നു 31-കാരനായ എല്ലിസ്. 2025-ലെ മെഗാ ലേലത്തിൽ 2 കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്‌സിൽ നിന്നും താരം ചെന്നൈയിലെത്തിയത്. ശ്രീലങ്കൻ താരം മതീഷ പതിരണ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് ചേക്കേറിയതോടെ, ചെന്നൈയുടെ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായി എല്ലിസിനെയാണ് മാനേജ്‌മെന്റ് കണ്ടുവെച്ചിരുന്നത്. ഐപിഎല്ലിൽ 17 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകൾ വീഴ്ത്തിയ താരത്തിന്റെ അഭാവം ചെന്നൈയുടെ ബൗളിംഗ് കരുത്തിനെ സാരമായി ബാധിക്കും.
എല്ലിസ് പുറത്തായതോടെ ചെന്നൈയുടെ വിദേശ പേസ് നിരയിൽ ഇനി മാറ്റ് ഹെൻറി, ജാമി ഓവർട്ടൺ, സാക് ഫൗൾക്‌സ് എന്നിവരാണുള്ളത്. ഇന്ത്യൻ പേസർമാരുടെ നിരയിൽ ഖലീൽ അഹമ്മദ്, അൻഷുൽ കംബോജ്, ഗുർജപ്‌നീത് സിംഗ്, മുകേഷ് ചൗധരി എന്നിവരുണ്ട്. കൂടാതെ ഓൾറൗണ്ടർമാരായ ശിവം ദുബെയും അമൻ ഖാനും ടീമിന് പന്തുകൊണ്ട് പിന്തുണ നൽകാൻ കെൽപ്പുള്ളവരാണ്. എങ്കിലും ഒരു സ്പെഷ്യലിസ്റ്റ് ഡെത്ത് ഓവർ ബൗളറുടെ കുറവ് ടീമിനെ കുഴക്കിയേക്കും. എല്ലിസിന് പകരക്കാരനായി ലേലത്തിൽ ആരാലും വാങ്ങാതെ പോയ താരങ്ങളെ ആരെങ്കിലും ചെന്നൈ ഇനി അവരുടെ പാളയത്തിലെത്തിക്കാൻ ശ്രമിക്കും.
റുതുരാജ് ഗെയ്‌ക്‌വാദ് നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് മാർച്ച് 30-ന് രാജസ്ഥാൻ റോയൽസിനെതിരെ ഗുവാഹത്തിയിലാണ് ആദ്യ മത്സരം കളിക്കുന്നത്. തുടർന്ന് ഏപ്രിൽ 3-ന് പഞ്ചാബ് കിംഗ്‌സിനെയും ഏപ്രിൽ 11-ന് ഡൽഹി ക്യാപിറ്റൽസിനെയും സ്വന്തം തട്ടകമായ ചെപ്പോക്കിൽ നേരിടും. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രം ജയിച്ച് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായാണ് ചെന്നൈ ഫിനിഷ് ചെയ്തത്. ആ ക്ഷീണം തീർക്കാൻ ഇറങ്ങുന്ന ടീമിന് സീസൺ തുടങ്ങും മുൻപേയുള്ള ഈ പരിക്ക് വലിയ തലവേദനയാണ്.












