പാകിസ്താനിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ ഷിയാ മുസ്‌ലിംകൾക്കെതിരെ പാക് സൈനിക മേധാവി ജനറൽ അസിം മുനീർ നടത്തിയതായി പറയപ്പെടുന്ന വിവാദ പരാമർശം വൻ പ്രതിഷേധത്തിന് വഴിതെളിക്കുന്നു. ‘പാകിസ്താനോടുള്ള കൂറ് തെളിയിക്കാൻ സാധിക്കില്ലെങ്കിൽ രാജ്യം വിട്ട് ഇറാനിലേക്ക് പോകണം’ എന്ന സൈനിക മേധാവിയുടെ ഭീഷണി സ്വരത്തിലുള്ള വാക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പാകിസ്താൻ അധിനിവേശ ഗിൽഗിത്-ബാൾട്ടിസ്ഥാനിലെ (PoGB) ജനങ്ങളെയും ഷിയാ വിഭാഗത്തെയും ലക്ഷ്യം വെച്ചുള്ള ഈ നീക്കം രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള സൈന്യത്തിന്റെ ആസൂത്രിത ശ്രമമാണെന്ന് ആഗോള തലത്തിൽ വിമർശനം ഉയരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗിൽഗിത്-ബാൾട്ടിസ്ഥാൻ സ്റ്റഡീസ് പ്രസിഡന്റ് സെംഗെ സെറിംഗ് ഉൾപ്പെടെയുള്ള പ്രമുഖർ പാക് സൈന്യത്തിന്റെ ഈ അസഹിഷ്ണുതയെ ശക്തമായി അപലപിച്ചു.
സ്വന്തം പൗരന്മാരുടെ ക്ഷേമത്തേക്കാൾ സാമ്പത്തിക ലാഭത്തിനും തന്ത്രപരമായ താൽപ്പര്യങ്ങൾക്കുമാണ് പാക് സൈന്യം മുൻഗണന നൽകുന്നതെന്ന് സെറിംഗ് ആരോപിക്കുന്നു. ഭൗമരാഷ്ട്രീയ നേട്ടങ്ങൾക്കായി കാലാകാലങ്ങളായി ഭീകര ശൃംഖലകളെ വളർത്തുന്ന പാക് സൈന്യം, സാധാരണക്കാരായ ജനങ്ങളെ അടിച്ചമർത്തുകയാണ്. പതിറ്റാണ്ടുകളായി പാകിസ്താൻ്റെ നിയമവിരുദ്ധ അധിനിവേശത്തിന് കീഴിലുള്ള ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ സൈനിക സാന്നിധ്യത്തിനെതിരെ പ്രാദേശികമായ പ്രതിഷേധങ്ങൾ ശക്തമാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ സ്വത്വത്തെയും രാഷ്ട്രീയ അവകാശങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് സൈനിക മേധാവി തന്നെ രംഗത്തെത്തിയിരിക്കുന്നത്. ലഡാക്ക് പോലുള്ള അയൽപ്രദേശങ്ങളിലെ സാംസ്കാരികവും രാഷ്ട്രീയവുമായ പുരോഗതി ഗിൽഗിത്-ബാൾട്ടിസ്ഥാനിലെ ജനങ്ങളെ സ്വാധീനിക്കുന്നത് പാകിസ്താനെ ഭയപ്പെടുത്തുന്നുണ്ടെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനാപരമായി പാകിസ്താൻ്റെ ഭാഗമല്ലാത്ത ഗിൽഗിത്-ബാൾട്ടിസ്ഥാനിലെ വിഭവങ്ങൾ കൊള്ളയടിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. ഷിയാ-സുന്നി വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കി അധികാരം നിലനിർത്താനുള്ള സൈന്യത്തിന്റെ തന്ത്രമാണിതെന്നും ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നു. രാജ്യത്തെ സാമ്പത്തിക തകർച്ചയിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ വർഗീയ കാർഡിറക്കുന്ന പാകിസ്താൻ്റെ ഈ പോക്ക് വലിയൊരു ആഭ്യന്തര യുദ്ധത്തിലേക്കാണോ നയിക്കുന്നതെന്ന ആശങ്കയും ശക്തമാണ്.










