ടെൽ അവീവ് : ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാമെന്ന പാകിസ്താന്റെ നിലപാട് തള്ളി ഇസ്രായേൽ. പാകിസ്താൻ ഒരു ‘വിശ്വസനീയമായ മധ്യസ്ഥനല്ല’ എന്ന് ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഹമാസ്-ഇസ്രായേൽ യുദ്ധത്തിലും ഇറാനുമായുള്ള സംഘർഷത്തിലും മധ്യസ്ഥത വഹിക്കാമെന്നായിരുന്നു പാകിസ്താൻ്റെ വാഗ്ദാനം. ഇസ്രായേലിനെ ഒരു രാജ്യമായി പോലും അംഗീകരിക്കാത്ത പാകിസ്താന് എങ്ങനെ ഇരുവിഭാഗങ്ങളെയും ഒരു മേശയ്ക്ക് ചുറ്റും കൊണ്ടുവരാൻ കഴിയുമെന്ന് ഇസ്രായേൽ വിദേശകാര്യമന്ത്രാലയം ചോദ്യമുന്നയിച്ചു. കൂടാതെ പാകിസ്താൻ്റെ മുൻകാല നിലപാടുകളും ഹമാസിനോടുള്ള അനുകൂല സമീപനവും കണക്കിലെടുത്ത് അവരെ ഒരു നിഷ്പക്ഷ മധ്യസ്ഥനായി കാണാൻ കഴിയില്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ വക്താക്കൾ വ്യക്തമാക്കി.
പാകിസ്താൻ്റെ രാഷ്ട്രീയ നേതൃത്വവും മതസംഘടനകളും ഹമാസിനെ പരസ്യമായി പിന്തുണയ്ക്കുന്നവരാണെന്ന് ഇസ്രായേൽ ചൂണ്ടിക്കാട്ടി. ഇറാനുമായി പാകിസ്ഥാൻ പുലർത്തുന്ന തന്ത്രപരമായ അടുപ്പം ഇസ്രായേലിന്റെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും അവർ സൂചിപ്പിച്ചു. ”ഒരു മധ്യസ്ഥൻ എന്നത് ഇരുപക്ഷത്തിനും തുല്യ നീതിയും വിശ്വാസ്യതയും നൽകുന്നവരായിരിക്കണം. ഹമാസിനെ ഭീകര സംഘടനയായി കാണാത്ത ഒരു രാജ്യത്തിന് എങ്ങനെ സമാധാന ചർച്ചകളിൽ പങ്കാളിയാകാൻ കഴിയും?” എന്ന് ഇസ്രായേൽ പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിക്കവേ ചോദിച്ചു. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് കഴിഞ്ഞ ആഴ്ചയാണ് മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയിൽ (OIC) സമാധാനത്തിനായി മധ്യസ്ഥത വഹിക്കാൻ തങ്ങൾ തയ്യാറാണെന്ന് അറിയിച്ചത്.








