പശ്ചിമേഷ്യയിലെ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. അമേരിക്കയുടെ കരുത്തനായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് അബ്രഹാം ലിങ്കണ് (USS Abraham Lincoln) നേരെ തങ്ങൾ ക്രൂയിസ് മിസൈൽ വിക്ഷേപിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. അമേരിക്കൻ സൈന്യത്തിന് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി കൃത്യം ഒരു മണിക്കൂറിന് ശേഷമാണ് തീരദേശ ക്രൂയിസ് മിസൈലുകൾ വിമാനവാഹിനിക്കപ്പലിന് നേരെ തൊടുത്തതെന്ന് ഇറാനിയൻ ആർമി പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. എന്നാൽ മിസൈൽ കപ്പലിൽ പതിച്ചോ എന്നതിനെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗണിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
യുഎസ്എസ് അബ്രഹാം ലിങ്കൺ തങ്ങളുടെ കർശന നിരീക്ഷണത്തിലാണെന്നും ഇറാനിയൻ അതിർത്തിയോട് അടുത്താൽ കനത്ത പ്രഹരം ഏൽപ്പിക്കുമെന്നും നേവി കമാൻഡർ റിയർ അഡ്മിറൽ ഷഹറാം ഇറാനി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്. ഇറാനിലെ പവർ പ്ലാന്റുകൾക്ക് നേരെ ആക്രമണം നടത്തുമെന്ന 48 മണിക്കൂർ അന്ത്യശാസനത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ പ്രത്യാക്രമണം എന്നത് ശ്രദ്ധേയമാണ്. അമേരിക്കയുടെ സ്ട്രാറ്റജിക് പവർ ഇപ്പോൾ തകർച്ചയുടെ വക്കിലാണെന്നും, തോൽവി മറച്ചുവെക്കാൻ ട്രംപ് സമാധാന നാടകം കളിക്കുകയാണെന്നും ഇറാനിയൻ സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫാഖാരി പരിഹസിച്ചു.
ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിൽ ഇറാനുമായി ക്രിയാത്മകമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, ടെഹ്റാനിൽ നിന്ന് അത്തരമൊരു ഔദ്യോഗിക ആശയവിനിമയവും നടന്നിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. “സത്യവും മിഥ്യയും തമ്മിലുള്ള പോരാട്ടമാണിത്, വാഷിംഗ്ടണിന്റെ വാഗ്ദാനങ്ങൾ വിശ്വസിക്കുന്ന കാലം കഴിഞ്ഞു,” സോൾഫാഖാരി പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ ഇന്ധന ഇടനാഴിയിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പാകിസ്ഥാൻ കപ്പലിനെ തിരിച്ചയച്ചതും ലോകം ചർച്ച ചെയ്യവേ, അമേരിക്കൻ വിമാനവാഹിനിക്കപ്പലിനെ നേരിട്ടുള്ള ആക്രമണത്തിന് ലക്ഷ്യം വച്ചത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നു. മേഖലയിലെ സ്ഥിരത ഇപ്പോൾ നിർണ്ണയിക്കുന്നത് ഇറാന്റെ സൈനിക കരുത്താണെന്നും അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും ഇറാൻ ആവർത്തിച്ചു.











