ഐപിഎൽ 2026-ലെ ഏറ്റവും ആവേശകരവും വൈകാരികവുമായ പോരാട്ടത്തിനായിരുന്നു തിങ്കളാഴ്ച ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 13 വർഷം നീണ്ട ചെന്നൈ സൂപ്പർ കിംഗ്‌സ് ബന്ധം അവസാനിപ്പിച്ച് രാജസ്ഥാൻ റോയൽസിലെത്തിയ രവീന്ദ്ര ജഡേജ, തന്റെ മുൻ ടീമിനെതിരെ നടത്തിയ തകർപ്പൻ പ്രകടനമാണ് മത്സരത്തിലെ പ്രധാന ആകർഷണം. ജഡേജയുടെ ബൗളിംഗ് മികവും 15 വയസുകാരൻ വെയ്‌ഭവ് സൂര്യവൻഷിയുടെ ബാറ്റിംഗ് വെടിക്കെട്ടും ചേർന്നപ്പോൾ ചെന്നൈയെ 8 വിക്കറ്റിന് രാജസ്ഥാൻ തകർത്തു.
താൻ പൊരുതി വളർന്ന ചെന്നൈ നിരയെ തകർക്കാൻ ജഡേജയ്ക്ക് അധികം സമയം വേണ്ടി വന്നില്ല. മൂന്ന് ഓവറിൽ വെറും 18 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് നിർണ്ണായക വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ചെന്നൈ ഇന്നിംഗ്‌സിലെ കരുത്തരായ സർഫറാസ് ഖാനെയും ശിവം ദുബെയെയും ഒരേ ഓവറിൽ പുറത്താക്കി ജഡേജ മത്സരത്തിന്റെ ഗതി മാറ്റി. ഇതോടെ ചെന്നൈ 19.4 ഓവറിൽ 127 റൺസിന് പുറത്തായി.
മത്സരത്തിലെ ഹൈലൈറ്റ് ശിവം ദുബെ പുറത്തായപ്പോഴുള്ള ജഡേജയുടെ പ്രതികരണമായിരുന്നു. ദുബെ തന്നെ ഒരു സിക്സറിന് പറത്തിയതിന് പിന്നാലെ, രണ്ട് പന്തുകൾക്ക് ശേഷം രവി ബിഷ്‌ണോയിയുടെ കൈകളിൽ എത്തിച്ച് ജഡേജ പകരം വീട്ടി. ദുബെ പവലിയനിലേക്ക് മടങ്ങുമ്പോൾ ആവേശം അടക്കാനാവാതെ ‘ഗൺ ഷോട്ട്’ (Gun-shot) ആംഗ്യം കാട്ടിയാണ് ജഡേജ തന്റെ വിജയം ആഘോഷിച്ചത്. വർഷങ്ങളോളം ചെന്നൈ നെറ്റ്സിൽ ദുബെയ്ക്ക് പന്തെറിഞ്ഞ പരിചയം തനിക്ക് തുണയായെന്ന് മത്സരശേഷം ജഡേജ വെളിപ്പെടുത്തി.
“അവൻ എനിക്കെതിരെ വലിയ ഷോട്ടിന് ശ്രമിക്കുമെന്ന് എനിക്കറിയാമായിരുന്നു. അവന്റെ ചിന്താഗതിയും ശൈലിയും എനിക്ക് സുപരിചിതമാണ്. ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിയുക എന്നതായിരുന്നു എന്റെ പ്ലാൻ, അത് കൃത്യമായി നടന്നു.” – രവീന്ദ്ര ജഡേജ പറഞ്ഞു.
128 റൺസ് എന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് വേണ്ടി ബാറ്റിംഗ് വിസ്മയം വെയ്‌ഭവ് സൂര്യവൻഷി കൊടുങ്കാറ്റായി മാറി. വെറും 17 പന്തിൽ 52 റൺസെടുത്ത വെയ്‌ഭവ്, 15-ാം പന്തിൽ തന്നെ അർധസെഞ്ച്വറി തികച്ചു. വെയ്‌ഭവിന്റെ ഈ ഇന്നിംഗ്‌സ് രാജസ്ഥാനെ 12.1 ഓവറിൽ വിജയം തൊടാൻ സഹായിച്ചു. 7.5 ഓവറുകൾ ബാക്കി നിൽക്കെയാണ് രാജസ്ഥാന്റെ ആധികാരിക വിജയം.
“പിച്ച് അല്പം ബുദ്ധിമുട്ടേറിയത് ആയിരുന്നു, പന്ത് തിരിയുന്നുണ്ടായിരുന്നു. അതിനാൽ തന്നെ ബൗളിംഗ് ഞാൻ ശരിക്കും ആസ്വദിച്ചു. ശരിയായ സ്ഥലങ്ങളിൽ പന്തെറിയുക എന്നതായിരുന്നു എന്റെ ജോലി, ബാക്കി പിച്ച് നോക്കിക്കോളുമെന്ന് എനിക്കറിയാമായിരുന്നു,” ജഡേജ പറഞ്ഞു. ഏതൊരു വിജയത്തിന് പിന്നിലും കഠിനാധ്വാനമുണ്ടെന്നും ലക്ഷ്യം ചെറുതാണെങ്കിലും 100 ശതമാനം സമർപ്പണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












