ഇറാൻ-അമേരിക്ക സംഘർഷം അതിരൂക്ഷമാകുന്നു. ഇറാന്റെ അഭിമാന സ്തംഭമായ B1 പാലം വ്യോമാക്രമണത്തിൽ തകർത്തതിന് പിന്നാലെ, കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇസ്‌ഫഹാനിലെ പ്രധാന സൈനിക താവളങ്ങളിലും മിസൈൽ സംഭരണശാലകളിലും യുഎസ്-ഇസ്രായേൽ സഖ്യം ശക്തമായ ആക്രമണം നടത്തി.
ടെഹ്‌റാനെയും കരാജിലെയും ബന്ധിപ്പിക്കുന്ന, നിർമ്മാണത്തിലിരുന്ന B1 സസ്‌പെൻഷൻ പാലമാണ് മിസൈൽ ആക്രമണത്തിൽ തകർന്നത്. 136 മീറ്റർ ഉയരമുള്ള ഈ പാലം മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നായിരുന്നു.
പാലം തകരുന്ന ദൃശ്യങ്ങൾ ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ അക്കൗണ്ടിലൂടെ പങ്കുവെച്ചു. “ഇറാന്റെ വലിയ പാലം തകർന്നു വീണിരിക്കുന്നു, ഇനിയിത് ഉപയോഗിക്കാനാകില്ല. ഇനിയുമേറെ വരാനിരിക്കുന്നു” എന്നായിരുന്നു ട്രംപിൻറെ കുറിപ്പ്.
ഇറാന്റെ ഊർജ്ജ നിലയങ്ങളും വൈദ്യുതി പ്ലാന്റുകളും തകർക്കുമെന്നും, എല്ലാം നഷ്ടപ്പെടുന്നതിന് മുൻപ് സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാന്റെ സൈനിക-ആണവ കേന്ദ്രമായ ഇസ്‌ഫഹാനിലെ മിസൈൽ ബേസിന് നേരെ ബുധനാഴ്ച രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. മിസൈൽ താവളത്തിൽ വൻ അഗ്നിബാധയും മിനിറ്റുകളോളം നീണ്ടുനിന്ന തുടർസ്ഫോടനങ്ങളും നടക്കുന്ന വീഡിയോകളും പുറത്തുവന്നിരുന്നു. മിസൈൽ ഇന്ധനവും വെടിക്കോപ്പുകളും സൂക്ഷിച്ചിരുന്ന കേന്ദ്രമാണ് തകർന്നതെന്ന് കരുതപ്പെടുന്നു. ഇതോടെ ഇറാന്റെ പ്രത്യാക്രമണ ശേഷിക്ക് വലിയ തിരിച്ചടിയേറ്റതായാണ് വിലയിരുത്തൽ.
“കടുത്ത തിരിച്ചടി നൽകും”ഇറാൻ പ്രതികരിച്ചു. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ നിസ്സാരമാണെന്നും ഇറാൻ അവകാശപ്പെട്ടു. കുവൈറ്റ്, സൗദി അറേബ്യ, ജോർദാൻ എന്നിവിടങ്ങളിലെ പാലങ്ങൾ തങ്ങളുടെ ലക്ഷ്യപട്ടികയിൽ ഉണ്ടെന്ന് ഇറാൻ സൈന്യവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇറാൻ ഈ തന്ത്രപ്രധാനമായ പാത ഉപരോധിച്ചത് ആഗോള എണ്ണവില കുതിച്ചുയരാൻ കാരണമായി. ഇറാന്റെ നടപടിയെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യവെറ്റ് കൂപ്പർ ‘അവിവേകം’ എന്നാണ് വിശേഷിപ്പിച്ചത്. പാത തുറക്കാൻ അന്താരാഷ്ട്ര ചർച്ചകൾക്ക് ബ്രിട്ടൻ നേതൃത്വം നൽകുന്നുണ്ട്.
യുദ്ധം നീണ്ടുപോകുന്നത് ആഗോള വിപണിയെയും വ്യോമയാന മേഖലയെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
അടുത്ത 2-3 ആഴ്ചകൾക്കുള്ളിൽ ഇറാന്റെ പ്രധാന താവളങ്ങൾ തകർക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം മേഖലയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.











