ഐപിഎൽ 2026 സീസണിലെ തുടർച്ചയായ മൂന്നാം തോൽവിയോടെ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തേക്ക് വീണ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ രൂക്ഷവിമർശനവുമായി ആർ. അശ്വിൻ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി ഉയർത്തിയ 250 റൺസ് എന്ന റൺമലയ്ക്ക് മുന്നിൽ ചെന്നൈ പതറിയത് അവരുടെ ബൗളിംഗ് പ്ലാനുകളുടെ തകരാർ മൂലമാണെന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
ഇംഗ്ലണ്ട് ഓൾറൗണ്ടർ ജാമി ഓവർട്ടണെ മരണ ഓവറുകളിൽ പന്തെറിയിച്ച രീതിയെയാണ് അശ്വിൻ പ്രധാനമായും ലക്ഷ്യം വെച്ചത്. “ജാമി ഓവർട്ടൺ ആദ്യ രണ്ട് ഓവറിൽ വെറും 12 റൺസ് മാത്രം വിട്ടുകൊടുത്ത് മികച്ച രീതിയിൽ പന്തെറിയുകയായിരുന്നു. എന്നാൽ ഡെത്ത് ഓവറുകളിൽ അദ്ദേഹത്തെക്കൊണ്ട് വൈഡ് യോർക്കറുകൾ എറിയിക്കാനാണ് ടീം ശ്രമിച്ചത്. യോർക്കർ അദ്ദേഹത്തിന്റെ കരുത്തല്ല. പത്താം ക്ലാസ്സുകാരനോട് എഞ്ചിനീയറിംഗിലെ ഫോറിയർ സീരീസ് (Fourier Series) ചോദ്യം ചോദിച്ചാൽ അവൻ എങ്ങനെ ഉത്തരം നൽകും? ഓവർട്ടന്റെ കരുത്തായ ഹാർഡ് ലെങ്തിൽ പന്തെറിയിക്കുന്നതിന് പകരം അനാവശ്യ തന്ത്രങ്ങൾ മെനഞ്ഞത് തിരിച്ചടിയായി. ടിം ഡേവിഡ് അടിച്ച സിക്സർ എംജി റോഡിലേക്കാണ് പോയത്!” – അശ്വിൻ പരിഹസിച്ചു.
ഇത് കൂടാതെ ആർസിബി 250 റൺസ് എടുത്തപ്പോൾ തന്നെ ചെന്നൈയുടെ തോൽവി ഉറപ്പായെന്ന് അശ്വിൻ പറഞ്ഞു. തുടക്കത്തിൽ 30 റൺസിന് 3 വിക്കറ്റ് നഷ്ടപ്പെട്ട ചെന്നൈയ്ക്ക് റുതുരാജ് ഗെയ്‌ക്‌വാദും സഞ്ജു സാംസണും വീണ്ടും പരാജയപ്പെട്ടത് തിരിച്ചടിയായി. “ഒരവസരത്തിൽ ചെന്നൈയ്ക്ക് അവസാന 6 ഓവറിൽ 94 റൺസ് മതിയായിരുന്നു. ചിന്നസ്വാമിയിൽ വിക്കറ്റുകൾ കയ്യിലുണ്ടെങ്കിൽ അത് സാധ്യമാണ്. പക്ഷേ മുൻനിര തകർന്നത് വിനയായി. എന്നെ നിയന്ത്രിക്കൂ, അല്ലെങ്കിൽ ഞാൻ കൂടുതൽ പറഞ്ഞുപോകും,” അശ്വിൻ കൂട്ടിച്ചേർത്തു.
ആൽബി മോർക്കൽ, ബ്രാവോ തുടങ്ങിയ ഇതിഹാസ ഓൾറൗണ്ടർമാരുടെ പാരമ്പര്യമുള്ള ടീമാണ് സിഎസ്‌കെയെന്നും നിലവിലെ സാഹചര്യത്തിൽ ജാമി ഓവർട്ടൺ ടീമിലെ ആദ്യ പേരായിരിക്കണമെന്നും അശ്വിൻ നിരീക്ഷിച്ചു. കാമറൂൺ ഗ്രീനിനെപ്പോലെയുള്ള വലിയ വിലയുള്ള താരങ്ങൾ ഒന്നും ചെയ്യുന്നില്ലെങ്കിലും ഓവർട്ടൺ ബാറ്റിംഗിലെങ്കിലും പോരാടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ചെന്നൈ സൂപ്പർ കിങ്‌സ് ഇനി 5 ദിവസത്തെ വിശ്രമത്തിനൊടുവിൽ തങ്ങളുടെ അടുത്ത പോരിൽ ഡൽഹിയെയും ശേഷം കൊൽക്കത്തയെയും നേരിടും.









