ഐപിഎൽ 2026-ൽ തുടർച്ചയായ മൂന്നാം തോൽവിയോടെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് വീണ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ (CSK) രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകനും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. ടീം സെലക്ഷനിലും ബാറ്റിംഗിലും ഫീൽഡിംഗിലും ചെന്നൈ വരുത്തുന്ന ഗുരുതരമായ പിഴവുകളെ അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നുകാട്ടി.
ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതിനെ ശ്രീകാന്ത് ശക്തമായി എതിർത്തു. ആർസിബിക്കെതിരെ മൂന്ന് ഓവറിൽ വിക്കറ്റൊന്നും നേടാതെ 36 റൺസാണ് ഹെൻറി വിട്ടുനൽകിയത്. “ചെന്നൈയുടെ ടീം കോമ്പിനേഷൻ തുടക്കം മുതലേ തെറ്റാണ്. മാറ്റ് ഹെൻറിക്ക് പകരം അക്കീൽ ഹുസൈൻ കളിക്കണമെന്നത് ആർക്കും പറയാവുന്ന ലളിതമായ കാര്യമാണ്. ഹെൻറി വല്ലാതെ തല്ലുവാങ്ങുന്നു എന്നതിന് ഇനിയും എന്ത് തെളിവാണ് അവർക്ക് വേണ്ടത്? ആർസിബി അദ്ദേഹത്തെ പിച്ചിച്ചീന്തി. ഇനിയൊരു മത്സരത്തിൽ പോലും അദ്ദേഹം ഇലവനിൽ ഉണ്ടാകരുത്.” ശ്രീകാന്ത് പറഞ്ഞു.
ബൗളർമാരെ മാത്രം കുറ്റം പറയുന്നതിൽ കാര്യമില്ലെന്നും ചെന്നൈ ബാറ്റിംഗ് നിരയും വലിയ ദുരന്തമാണെന്നും ശ്രീകാന്ത് നിരീക്ഷിച്ചു. പ്രത്യേകിച്ച് സഞ്ജു സാംസണിന്റെ പ്രകടനം തന്നെ നിരാശപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. “ബൗളർമാരെ എല്ലാവരും കുറ്റം പറയുന്നുണ്ട്, പക്ഷേ ബാറ്റർമാർ റൺസ് കണ്ടെത്തണ്ടേ? സഞ്ജു സാംസൺ തീർത്തും പരാജയമാണ്. ഇത് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അദ്ദേഹം പരാജയപ്പെടുന്നത്. ലോകകപ്പിലെ മികച്ച താരം എന്നൊക്കെ പറഞ്ഞ് അദ്ദേഹത്തെ ഇനിയും ന്യായീകരിക്കാൻ കഴിയില്ല. ടോപ്പ് ഓർഡർ ബാറ്റിംഗ് ദയനീയമാണ്.”
ഈ സീസണിൽ ഇതുവരെ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 22 റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം











