ഐപിഎൽ 19-ാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ 43 റൺസിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ വിജയക്കുതിപ്പ് തുടരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആർസിബി ഉയർത്തിയ 250/3 എന്ന കൂറ്റൻ സ്കോറിന് മുന്നിൽ ചെന്നൈയ്ക്ക് 207 റൺസെടുക്കാനേ സാധിച്ചുള്ളൂ. മത്സരത്തിന് പിന്നാലെ, അർദ്ധസെഞ്ച്വറിയുമായി തിളങ്ങിയ ദേവ്ദത്ത് പടിക്കലിനെ വാനോളം പുകഴ്ത്തി ആർസിബി മെന്ററും ബാറ്റിംഗ് പരിശീലകനുമായ ദിനേശ് കാർത്തിക് രംഗത്തെത്തി.
തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ച്വറി നേടിയ പടിക്കലിന്റെ (29 പന്തിൽ 50) പ്രകടനത്തെയാണ് കാർത്തിക് എടുത്തുപറഞ്ഞത്. “ദേവ്ദത്ത് വളരെ നിശ്ചയദാർഢ്യമുള്ള കളിക്കാരനാണ്. ബാറ്റിംഗിന് അത്ര എളുപ്പമല്ലാതിരുന്ന പിച്ചിൽ വലിയ ഷോട്ടുകൾക്ക് മുതിരാതെ അദ്ദേഹം കാണിച്ച ക്ഷമ എടുത്തുപറയേണ്ടതാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോം അദ്ദേഹം ഐപിഎല്ലിലും തുടരുന്നു. ഇതുപോലെ കളിച്ചാൽ സെലക്ടർമാർക്ക് അദ്ദേഹത്തെ അധികകാലം മാറ്റിനിർത്താനാവില്ല,” – കാർത്തിക് പറഞ്ഞു.
കർണാടക ടീമിനെ നയിച്ച പടിക്കലിന്റെ നേതൃപാടവത്തെയും ഡ്രസ്സിംഗ് റൂമിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെയും കാർത്തിക് പ്രശംസിച്ചു. ആർസിബി സ്കോർ 250-ൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത് ടിം ഡേവിഡിന്റെ വെടിക്കെട്ട് ബാറ്റിംഗാണ്. “ടിം ഡേവിഡ് ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റർമാരിൽ ഒരാളാണ്. മത്സരത്തിൽ നേരിടാൻ കുറച്ചു പന്തുകൾ മാത്രമേ ലഭിക്കുന്നുള്ളൂ എങ്കിലും വലിയ ഇംപാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു.” കാർത്തിക് പറഞ്ഞു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബിക്കായി ദേവ്ദത്ത് പടിക്കൽ (50), ടിം ഡേവിഡ് (70*), രജത് പാട്ടിദാർ (48*) എന്നിവർ തിളങ്ങി. മറുപടി ബാറ്റിംഗിൽ ചെന്നൈയ്ക്കായി സർഫറാസ് ഖാൻ (50), പ്രശാന്ത് വീർ (43) എന്നിവർ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ഭുവനേശ്വർ കുമാർ ആർസിബിക്കായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.












