ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ. ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുൻപാകെ സമർപ്പിച്ച 246പേജുള്ള വിശദമായ വാദമുഖങ്ങളിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി സങ്കൽപ്പത്തിലുള്ളതാണെന്നും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ ആചാരത്തിൽ മാറ്റം വരുത്തുന്നത് ആരാധനയുടെ സ്വഭാവത്തെ ബാധിക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മുഖേന കേന്ദ്ര സർക്കാർ കോടതിയിൽ ഉന്നയിച്ച പ്രധാന വാദം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് ഇന്ന് മുതൽ കേസിൽ സുപ്രധാനമായ വാദം കേൾക്കൽ ആരംഭിച്ചു. കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്ന വ്യാഴാഴ്ച വരെ കോടതിയിൽ വാദം തുടരും.
യുവതീപ്രവേശനത്തെ എതിർക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും വാദങ്ങളാണ് ഇന്ന് മുതൽ ഭരണഘടനാ ബെഞ്ച് കേൾക്കുന്നത്. വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകിയവർ ഉൾപ്പെടെ 32 പേരുടെ വാദങ്ങൾ കോടതിക്ക് മുന്നിലെത്തിയിട്ടുണ്ട്. അതേസമയം, യുവതീപ്രവേശന വിഷയത്തിൽ വ്യക്തമായ നിലപാട് പറയാതെയാണ് സംസ്ഥാന സർക്കാർ ഇത്തവണ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെയും സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം.
പുനഃപരിശോധനാ ഹർജികളെ പിന്തുണയ്ക്കുന്നതായും ആചാര സംരക്ഷണത്തിനായി വാദിക്കുന്നവർക്കൊപ്പം തങ്ങളെയും കേൾക്കണമെന്നും കേരളം ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാണ് കേരളത്തിനായി ഹാജരാകുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എം.എം. സുന്ദരേഷ് ഉൾപ്പെടെയുള്ള ഒമ്പത് ജഡ്ജിമാരാണ് വാദം കേൾക്കുന്നത്. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14 മുതൽ നടക്കും












