രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ കനത്ത തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് ബൗളിംഗ് നിരയ്ക്കെതിരെ രൂക്ഷവിമർശനവുമായി നായകൻ ഹാർദിക് പാണ്ഡ്യ. ബൗളർമാർ പ്ലാനുകൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതാണ് തോൽവിക്ക് കാരണമെന്നും ബാറ്റർമാരെ ഇതിൽ കുറ്റപ്പെടുത്തില്ലെന്നും ഹാർദിക് വ്യക്തമാക്കി. മഴ കാരണം 11 ഓവറായി ചുരുക്കിയ മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 151 റൺസ് ലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 123/9 റൺസെടുക്കാനേ സാധിച്ചുള്ളൂ.
മത്സരശേഷം സംസാരിക്കവേ ഹാർദിക് പാണ്ഡ്യ ബൗളർമാരുടെ പ്രകടനത്തിൽ അതൃപ്തി രേഖപ്പെടുത്തി. “ഈ തോൽവിക്ക് ബാറ്റിംഗ് നിരയെ ഞാൻ കുറ്റപ്പെടുത്തില്ല. ബൗളിംഗ് യൂണിറ്റ് തീർച്ചയായും ഉത്തരവാദിത്വം ഏറ്റെടുക്കണം. ടി20 ക്രിക്കറ്റ് എന്നത് രണ്ടോ മൂന്നോ ശരിയായ പന്തുകളെക്കുറിച്ചുള്ളതാണ്. 27 റൺസിന്റെ തോൽവി എന്നത് അഞ്ച് സിക്സറുകൾ കുറയ്ക്കുന്നതിനെക്കുറിച്ചാണ്. കൃത്യമായ പന്തുകൾ എറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ കളിയിൽ ഉണ്ടായേനെ,” – ഹാർദിക് പറഞ്ഞു.
രാജസ്ഥാൻ ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും (77*) വൈഭവ് സൂര്യവംശിയും തുടക്കത്തിലേ തന്നെ മുംബൈ ബൗളർമാരെ കടന്നാക്രമിച്ചു. ആദ്യ രണ്ട് ഓവറുകളിൽ തന്നെ അവർ തങ്ങളെ മത്സരത്തിൽ നിന്ന് പുറത്താക്കിയെന്നും പിന്നീട് കളിയിലേക്ക് തിരിച്ചുവരാൻ സാധിച്ചില്ലെന്നും ഹാർദിക് നിരീക്ഷിച്ചു.
മുംബൈയുടെ മുൻനിര ബൗളർമാരായ ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്, ശാർദുൽ താക്കൂർ, ദീപക് ചഹാർ എന്നിവരെല്ലാം റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടിയില്ല. ഹാർദിക് പാണ്ഡ്യ ഒഴികെയുള്ള മുംബൈ ബൗളർമാരുടെയെല്ലാം ഇക്കണോമി റേറ്റ് 10-ന് മുകളിലായിരുന്നു. ഈ നാല് ബൗളർമാരും ചേർന്ന് ആകെ നേടിയത് ഒരേയൊരു വിക്കറ്റ് മാത്രമാണ്. “ബൗളിംഗ് ഗ്രൂപ്പ് എന്ന നിലയിൽ ഞങ്ങൾ ഒട്ടും മികവിലേക്ക് ഉയർന്നില്ല. അവർ (രാജസ്ഥാൻ) ഗംഭീരമായി കളിച്ചു, എന്നാൽ ഞങ്ങളുടെ ബൗളർമാർ ഉത്തരവാദിത്തം കാണിക്കണം,” ഹാർദിക് ആവർത്തിച്ചു.











