ഉദുമയിൽ പോളിംഗ് ബൂത്തിനുള്ളിൽ ക്യാമറ ഘടിപ്പിച്ച അത്യാധുനിക കണ്ണടയുമായി യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് പിടിയിലായതോടെ തെരഞ്ഞെടുപ്പ് രംഗം കടുത്ത സംഘർഷഭരിതമായി. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ബി.എം. ജമാലാണ് ബേക്കൽ ഇസ്ലാമിയ എഎൽപി സ്കൂളിലെ 165-ാം നമ്പർ ബൂത്തിൽ ‘സ്പൈ ക്യാമറ’ കണ്ണടയുമായി എത്തിയത്. വോട്ട് രേഖപ്പെടുത്തുന്നതിന്റെ രഹസ്യസ്വഭാവം ലംഘിക്കാനും വോട്ടർമാരെ നിരീക്ഷിക്കാനും യുഡിഎഫ് ആസൂത്രിതമായി നടത്തിയ നീക്കമാണിതെന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചു. ജമാലിന്റെ കണ്ണടയിൽ അസ്വാഭാവികത തോന്നിയ മറ്റ് ഏജന്റുമാർ പ്രതിഷേധിച്ചതോടെയാണ് കള്ളത്തരം പുറത്തായത്.
സംഭവം കൈയ്യോടെ പിടിക്കപ്പെട്ടതോടെ, താൻ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയാണിതെന്നും ഇതിൽ ക്യാമറയുള്ള വിവരം അറിയില്ലായിരുന്നുവെന്നുമുള്ള വിചിത്രമായ ന്യായീകരണമാണ് ബി.എം. ജമാൽ ഉയർത്തിയത്. എന്നാൽ ഡിജിറ്റൽ സംവിധാനങ്ങൾ ബൂത്തിനകത്ത് നിരോധിച്ചിരിക്കെ, അതീവ രഹസ്യമായി ക്യാമറ കടത്താൻ ശ്രമിച്ചത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് രാഷ്ട്രീയ എതിരാളികൾ ചൂണ്ടിക്കാട്ടുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രിസൈഡിംഗ് ഓഫീസറും പൊലീസും ഉടനടി ഇടപെട്ട് കണ്ണട പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടന്ന സാഹചര്യത്തിൽ ജമാലിനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.









