പാകിസ്ഥാൻ സൂപ്പർ ലീഗിൽ പെഷവാർ സാൽമിക്കായി മികച്ച റൺവേട്ട നടത്തുമ്പോഴും ബാബർ അസമിനെ വിടാതെ പിന്തുടരുകയാണ് വിരാട് കോഹ്‌ലിയുമായുള്ള താരതമ്യം. സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഹൈദരാബാദ് കിംഗ്‌സ്‌മെനെതിരായ മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ, കോഹ്‌ലിയെപ്പോലെ മത്സരങ്ങൾ ഫിനിഷ് ചെയ്യാൻ ബാബറിന് സാധിക്കുന്നില്ല എന്ന റിപ്പോർട്ടറുടെ ചോദ്യമാണ് പാക് നായകനെ പ്രകോപിപ്പിച്ചത്.
മത്സരത്തിൽ 37 പന്തിൽ 43 റൺസെടുത്ത ബാബർ ടീമിനെ വിജയത്തിലേക്ക് നയിച്ചെങ്കിലും അവസാനം വരെ ക്രീസിൽ നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. റിപ്പോർട്ടർ: “വിരാട് കോഹ്‌ലി നിങ്ങളെപ്പോലെ തന്നെയാണ് കളിക്കുന്നത്, പക്ഷേ അദ്ദേഹം മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നു. നിങ്ങളിൽ ആ ഗുണം കാണാനില്ല. ആളുകൾ നിങ്ങളെ കോഹ്‌ലിയുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?”
ബാബർ അസം: “ഈ കാര്യങ്ങളൊക്കെ ഇവിടെ അവസാനിപ്പിക്കൂ. ഇത്തരം താരതമ്യങ്ങൾ നിങ്ങളുടെ പക്കൽ തന്നെ വെക്കുക, ഇത് അവസാനിപ്പിച്ച് മുന്നോട്ട് പോകൂ. ഞാൻ മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നില്ല എന്നത് നിങ്ങളുടെ മാത്രം തെറ്റായ ധാരണയാണ്”
ഹൈദരാബാദ് ഉയർത്തിയ 146 റൺസ് എന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന പെഷവാർ സാൽമിക്ക് കഷ്ടപ്പെട്ടാണ് ജയിക്കാനായത്. മത്സരത്തിന്റെ അവസാന പന്തിലാണ് ബാബറിന്റെ ടീം വിജയം ഉറപ്പിച്ചത്. സെറ്റായതിന് ശേഷം ബാബർ ഔട്ടായത് ടീമിനെ സമ്മർദ്ദത്തിലാക്കിയിരുന്നു.
ടി20 ക്രിക്കറ്റിൽ ബാബറിന്റെ ബാറ്റിംഗ് വേഗതയും (Strike Rate) വലിയ ടോട്ടലുകൾ പിന്തുടരുമ്പോൾ കാണിക്കുന്ന മെല്ലെപ്പോക്കും നേരത്തെ തന്നെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി 169 റൺസാണ് ബാബറിന്റെ സമ്പാദ്യം. തനിക്ക് വലിയ വിമർശനം കിട്ടിയ രണ്ടാം മത്സരത്തിൽ നിന്ന് വ്യത്യസ്തമായി മൂന്നാം മത്സരത്തിൽ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.









