പശ്ചിമേഷ്യൻ യുദ്ധമുഖത്ത് നിർണ്ണായക നീക്കവുമായി ചൈന. ഇറാനിലേക്ക് വൻതോതിൽ അത്യാധുനിക ആയുധങ്ങൾ കയറ്റുമതി ചെയ്യാൻ ചൈന തയ്യാറെടുക്കുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. വരും ആഴ്ചകളിൽ തന്നെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാനിലെത്തുമെന്നാണ് സൂചന. അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങളെ പ്രതിരോധിക്കാൻ ഇറാനെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
താഴ്ന്നു പറക്കുന്ന യുദ്ധവിമാനങ്ങളെയും ഡ്രോണുകളെയും കൃത്യമായി തകർക്കാൻ ശേഷിയുള്ള ഷോൾഡർ-ഫയേർഡ് എയർ മിസൈൽ (Shoulder-fired missiles) സംവിധാനങ്ങൾ കൈമാറുന്നതിനാണ് ചൈന മുൻഗണന നൽകുന്നത്. ഇസ്രായേൽ വ്യോമാക്രമണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ ഇറാന്റെ പ്രതിരോധ നിരയെ ശക്തിപ്പെടുത്താൻ ഈ ആയുധങ്ങൾ സഹായിക്കും.
നിലവിലെ യുദ്ധസാഹചര്യത്തിൽ ഇറാനുമായുള്ള പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നത് മേഖലയിൽ അമേരിക്കയുടെ സ്വാധീനം കുറയ്ക്കാൻ സഹായിക്കുമെന്ന് ചൈന കണക്കുകൂട്ടുന്നു. യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടുമൊരു വൻശക്തി പോരാട്ടത്തിന് കളമൊരുങ്ങുകയാണ്.












