ചോദിക്കാനുണ്ട് മെര്ളിന് മണ്ട്രോയോട് നഫീസ ജോസഫിനോട് വിജയലക്ഷ്മിയെന്ന ഞങ്ങളുടെ സില്‍ക്ക് സ്മിതയോട്, വിജയശ്രീയോട്, ശോഭയോട്…പിന്നെ സഹിക്കാനാകാത്ത സങ്കടത്തോടെ യാത്ര തീരും മുമ്പേ ഇറങ്ങിപ്പോയ നമുക്കറിയാത്ത നൂറുകണക്കിന് ആത്മാക്കളോട്…എന്തിനാണ് നിങ്ങളിങ്ങനെ മരിച്ചുപോയത്… വെറും 36ാം വയസ്സില്‍ ലോസ് ആഞ്ചല്‍സിലെ വസതിയില്‍ അണഞ്ഞുപോയ ലോകസൗന്ദര്യമേ.. മര്ലിന് മണ്ട്രോ എന്ന ആ ഒറ്റപ്പേരില്‍ ഉറക്കമില്ലാതെ കിടക്കാറുണ്ട് നിന്നെയോര്‍ത്ത് ഇന്നും ആയിരങ്ങള്‍..
ഇനിയും പിടികിട്ടാത്ത രഹസ്യങ്ങള്‍ ബാക്കി വച്ചാണ് പര്‍വീണ്‍ ബാബിയുടെ ഏകാന്ത ജീവിതം അവസാനിച്ചത്, കൊന്നതോ മരിച്ചതോ എന്ന ചോദ്യം നമുക്കുമുന്നിലിട്ട് ഒന്നും സംഭവിക്കാത്തവളെപ്പോലെ ഇറങ്ങിപ്പോയി ദിവ്യഭാരതി എന്ന പത്തൊമ്പതുകാരി., നടാഷ പദ്ബിദ്രി, വിവേക ബാബാജി, അഴിഞ്ഞുവീണ ഉടുതുണിയുടെ പേരില്‍ വിജയശ്രീ, പ്രണയവിവാദത്തിന്റെ പേരില്‍ ശോഭ, ജിയ ഖാന്, പിന്നാലെ പ്രത്യൂഷ ബാനര്‍ജി അങ്ങനെ അവസാനമില്ലാതെ തുടരുകയാണ് താരവഴിയിലെ മരണത്തിന്റെ സ്വയംവരകന്യകമാരുടെ യാത്രകള്‍. താരപരിവേഷമില്ലാത്ത നഷ്ടപ്രണയിനികളും തെരഞ്ഞെടുക്കുന്നുണ്ട് അതേ മരണവഴി..
പ്രണയനഷ്ടത്തിന്റെ ഉപേക്ഷിക്കലിന്റെ അപമാനത്തിന്റെ ഏകാന്തതയുടെ വിരഹത്തിന്റെ അങ്ങനെ ഒരുപാട് കഥകളുണ്ട് ഓരോ മരണത്തിനു പിന്നിലും. പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരാത്ത ആ കഥകളൊക്കെ പര്സപരം പറഞ്ഞ്് കൈകള്‍ കോര്‍ത്ത് വിതുമ്പിക്കരഞ്ഞ് ഒഴുകി നടക്കുന്നുണ്ടാകും മെര്‍ളിനും നഫീസയും സ്മിതയുമൊക്കെ..ഏകാന്തത എന്ന അഗ്നിയില്‍ ഉരുകിമടുത്തപ്പോള് ഊതിക്കെടുത്തിയതാണ് എല്ലാവരും പ്രാണനെ.. പക്ഷേ അവരറിഞ്ഞില്ല ആ അഗ്നിച്ചൂടില്‍ ഇരുന്നൊന്ന് കൊടുത്താല്‍ കണ്ണടച്ചൊന്ന് സഹിച്ചാല്‍ ഏത് അപമാനത്തിലും നഷ്ടത്തിലും തളരാത്ത ആരെയും വെല്ലുന്ന മനസുണ്ടാകുമെന്ന്..
സ്നേഹിക്കണം പ്രണയിക്കണം കലഹിക്കണം..പ്രണയകാമനകള്ക്കൊടുവില് വിരഹനൊമ്പരങ്ങള്ക്കൊടുവില് സുരതസുഖങ്ങള്ക്കൊടുവില് ഉപേക്ഷിക്കപ്പെട്ടവളാകുമ്പോള് പക്ഷേ മരിക്കരുത്. അപ്പോഴാണ് ജീവിക്കാന്‍ തുടങ്ങേണ്ടത്. മാനാപമാനങ്ങളുടെ സ്നേഹവൈര്യങ്ങളുടെ തുരുത്തിലേക്കുള്ള ആ ഏകാന്തയാത്രയിലാണ് ഓരോ സ്ത്രീയും അവളെ തിരിച്ചറിയുന്നത്. ആസുരീയമായ കാമനകള്‍ക്ക് അടിപ്പെട്ടവര്‍ നശിച്ചുപോകും. അതല്ലാത്തവര്‍ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് ഒഴുകിപ്പരക്കും. സ്നേഹനഷ്ടം താങ്ങാനാകാത്തവര്‍ മരണത്തെക്കുറിച്ച് മാത്രം ചിന്തിക്കും. ചലനമറ്റുറങ്ങുന്ന സ്വരൂപമോര്ത്ത് തേങ്ങിക്കരഞ്ഞവള്‍ തിരികെപ്പോകും. ജീവനറ്റുപോയ കാമുകിയുടെ കാല്‍തൊട്ട് മാപ്പുപറഞ്ഞ് കരയാന്‍ പക്ഷേ ഒരു കാമുകനുമെത്തില്ല. ദു:ഖങ്ങളവന് കരയാനുള്ളതല്ല, ലഹരിയിലേക്കും പുതിയ പ്രണയങ്ങളിലേക്കുമുള്ള പ്രചോദനമാണ്.
നഷ്ടങ്ങളിലും അപമാനങ്ങളിലും ഒറ്റപ്പെടലിലും പിടിച്ചുനില്ക്കുന്നവള്ക്ക് ഏകാന്തത ദുഖമല്ല. അതൊരു വരമാണ്. നഷ്ടമായവയെക്കുറിച്ചല്ല നേടാനുള്ളതിനെക്കുറിച്ചാണ് ഏകാന്തതയില്‍ സ്വപ്നം കാണേണ്ടത്. ഉള്ളുരുകി ഉരുക്കഴിച്ചെടുക്കുന്ന ചിന്തകള്‍ക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കമുണ്ടാകുന്നത് അപ്പോള്‍ കാണാം. ഞാനും നീയുമെന്ന വരമ്പുകള്‍ക്കപ്പുറം കണ്മുന്നില് ഇളകിമറിയുന്ന ലോകത്തെ കണ്ണുതുറന്ന് ആദ്യമായി കാണിച്ചു തരുന്നതും അതേ ഏകാന്തത തന്നെയാരിക്കും. നിലാവുള്ള ഒരു രാത്രിയില്‍ വിശാലമായ ആകാശത്തിന് കീഴില്‍ കൈകള്‍ ഉയര്‍ത്തിനിന്ന് ഈശ്വരാ ഞാനെത്ര ചെറുതാണെന്നും എന്റെ മോഹങ്ങളെത്ര ചപലമാണെന്നും വിളിച്ചു പറയിപ്പിക്കാന്‍ ആ ഏകാന്തതയ്ക്കല്ലാതെ മറ്റാര്‍ക്കു കഴിയും….
ഇടിവെട്ടി മഴ പെയ്യുന്ന രാത്രികളില്‍ ഒറ്റക്കിരിക്കുമ്പോള്‍ എന്നോ വാരിപ്പുണര്‍ന്നിരുന്ന കൈകളോര്ത്ത് തേങ്ങുകയല്ല വേണ്ടത് പകരം ജനാലവാതില്‍ പാതി തുറന്ന് ഒറ്റയ്ക്ക് നിന്ന് മഴ നനയുന്ന മരങ്ങളെ കാണാം. ചിലപ്പോള്‍ ഒരിലയനക്കത്തിന്റെ പ്രതിഷേധമില്ലാത്ത ഏറ്റെടുക്കല്‍. മറ്റുചിലപ്പോള്‍ പെരുമഴയില്‍ ഉറഞ്ഞാടുന്ന രൗദ്രത. പിന്നെ താങ്ങും തണലുമായി ഒരുപാട് ജീവനുകള്‍ക്ക് അഭയമാകുന്ന കാരുണ്യം. ഇലമറവില്‍ കൂനിക്കൂടിയിരുന്നുറങ്ങുന്നുണ്ട് പക്ഷിക്കൂട്ടങ്ങള്‍, വേരുകളില്‍ ചുറ്റിപ്പിണയുന്നുണ്ടാകും നാഗത്താന്മാര്. മലര്‍ന്ന് കിടന്ന് മഴനാരുകള്‍ ഏറ്റുവാങ്ങി നനഞ്ഞുകുതിരുന്ന വഴിത്താരകള്‍ അപ്പോള്‍ നമ്മെ പ്രലോഭിപ്പിക്കും. യാത്ര മുന്നോട്ട് മുന്നോട്ട് എന്ന് കൊതിപ്പിക്കും.
അപ്പോള്‍ വേണമെങ്കില്‍ വെറുതെ ഓര്‍ക്കാം ഈ രാത്രിയില്‍ എന്നപ്പോലെ ദൈവങ്ങളും ഒറ്റയ്ക്കാണല്ലോ എന്ന് നനഞ്ഞൊലിക്കുന്ന ശ്രീകോവിലുകളിലും മരച്ചുവടുകളിലും പൂട്ടിയിട്ട കോണ്‍ക്രീറ്റ് മന്ദിരങ്ങളിലും നൂറ്റാണ്ടുകളായി ഒറ്റയ്ക്കിരിക്കുകയാണ് ദൈവം. അവരുടെ ഏകാന്തതയോളം പോരുന്നതെന്തുണ്ട് ലോകത്തില്‍. എന്നിട്ടും ഒട്ടും കുറയാത്ത കരുതലോടെ കാക്കുന്നില്ലേ പ്രപഞ്ചത്തെ. അങ്ങനെ ജീവിക്കാന്‍ കൊതിപ്പിക്കുന്ന കാഴ്ച്ചകള്‍ മാത്രമുള്ളപ്പോള്‍ എങ്ങനെയാണ് വിഷാദം നമുക്ക് കൂട്ടാകുന്നത്.
ഒറ്റയ്ക്കുറങ്ങി ഒറ്റയക്കുണര്ന്ന് ആള്‍ക്കൂട്ടങ്ങളില്‍ കൈ പിടിക്കാനാരുമില്ലാതെ നടന്നലഞ്ഞ് നമുക്ക് ജീവിക്കാം. ഒറ്റയക്കുറങ്ങുകയും ഉണരുകയും ചെയ്യുന്നവള്‍ക്ക് ആശ്രിതഭാവമുണ്ടാകില്ല. താങ്ങിനില്ക്കാന് ചുവരുതേടി അവള് അലയില്ല. കത്തുന്ന ചൂടിനോടും കരുണയില്ലാത്ത ഇരുട്ടിനോടും അവള്‍ക്ക് പഴക്കമുണ്ടാകും. കത്തുന്ന പനിച്ചൂടില്‍ മയങ്ങുമ്പോഴും മനസ് മറന്നുപോകില്ല ഒറ്റയക്കാണെന്ന്. അരുമയൊടൊരു തലോടലും ആര്‍ദ്രമായൊരു വിളിയൊച്ചയും തേടി വരില്ലെന്ന്. അതുകൊണ്ട് ആരും വിളിക്കാതെ ഉണരാനും അവള്‍ക്ക് മാത്രമേ കഴിയൂ..
കര്‍ക്കശതയുടെ വലിയൊരു ഉടുപ്പു പുതച്ചാല്‍ കാമക്കണ്ണുകളെയും കുടിലമനസ്കരേയും ഒറ്റനോട്ടം കൊണ്ട് ആട്ടിയോടിക്കാം. മയമില്ലാത്തവള്‍ എന്ന പരിഹാസത്തില്‍ തിരികെ നടക്കുമ്പോള്‍ ഹൃദയം നോക്കി പതുക്കെ പുഞ്ചിരിക്കാം. ഉള്ളില്‍ തുടിക്കുന്ന സ്നേഹക്കടലിന്റെ തിരതള്ളലില്‍ പ്രപഞ്ചത്തോട് മാത്രം സംസാരിക്കാം. പ്രണയിനികളുടെ വേദനയ്ക്ക് മരണമുണ്ടാകില്ല. സ്നേഹത്തിന് അതിരും. ചില യാത്രകളിലെ നിശബ്ദതയും നിലാവും നക്ഷത്രങ്ങളും വിളക്കുകാലുകളും വീണ്ടും വീണ്ടും അത് ഓര്‍മ്മിപ്പിക്കും. മനസ് ഒളിപ്പിച്ചുവച്ച ചില മുഖങ്ങള്‍ അപ്പോള്‍ ശക്തമായി തെളിഞ്ഞുവരും. വെറുക്കരുത്, സ്നേഹിക്കുകയുമരുത്..അവര്‍ വന്നു പോകട്ടെ…
മുള പൊട്ടിയ നാള് മുതല്‍ ആകാശക്കീഴില്‍ മഴകുടിച്ച് വെയില് തിന്നു വളരുന്നുണ്ട് മരങ്ങള്‍. വെട്ടിമുറിച്ചെറിയുന്ന കൊമ്പുകളില്‍ നിന്ന് തളിര്ത്തെഴുന്നേറ്റ് വസന്തം തീര്‍ത്ത് വന്മരങ്ങളായവ. എവിടടെയോ ജനിച്ചുപേക്ഷിച്ച്് താനെ വളരുന്ന മൃഗങ്ങളുണ്ട്. പക്ഷികളുണ്ട്, പാമ്പുകളുണ്ട്, ഇണയെത്തെിന്ന് വിശപ്പടക്കുന്ന ജീവികളുണ്ട്, സൂക്ഷിച്ചു നോക്കിയാലറിയാം മരവും മനുഷ്യനും മൃഗങ്ങളും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല. എല്ലാവരുടെയും തുടക്കം ഒരു പിറവിയിലും ഒടുക്കം ഒരു മരണത്തിലും. അങ്ങനെയൊക്കെയാണ് ജീവിതം. ആരും ആരെക്കാളും വലുതല്ലെന്നും ആര്‍ക്ക് മുന്നിലും നാം ചെറുതല്ലെന്നും അറിയുമ്പോള്‍ തല കുനിയുകയില്ല പുഞ്ചിരി മായുകയില്ല, വെട്ടിപ്പിടിക്കലല്ല വിട്ടുകൊടുക്കലാണ് ജീവിതമെന്ന് കാണിച്ചുകൊടുക്കാന്‍ മരിക്കുകയല്ല ജീവിച്ചിരിക്കണം. എന്നിട്ടും പ്രിയപ്പെട്ട മെര്ളിന്, നഫീസ, സ്മിത, ശോഭ, ജിയ, പ്രത്യൂഷ പിന്നെ പേരറിയാത്ത നാടറിയാത്ത പ്രണയിനികളുടെ ആത്മാക്കളേ….എന്തിനാണ് നിങ്ങളിങ്ങനെ മരിച്ചുപോയത്.
(രതി കുറുപ്പ്–മാധ്യമപ്രവര്‍ത്തക. ജന്മഭൂമി, അമൃത ടിവി, ടിവി ന്യൂ എന്നി മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കന്നട ന്യൂസ് ചാനല്‍ ‘പബ്ലിക് ടിവി’യുടെ ഭാഗമായ ന്യൂസു ഡിജിറ്റല്‍ മീഡിയ മലയാളം വിഭാഗം ന്യൂസ് എഡിറ്റര്‍. നിരവധി ഡോക്യുമെന്റികള്‍ എടുത്തു. ഓണ്‍ലൈന്‍, മാഗസിന് എഴുത്തുകളും നിരവധി)
Discussion about this post