ഐപിഎൽ 2026-ൽ ദയനീയ പ്രകടനം തുടരുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയും നായകൻ എം.എസ്. ധോണിക്കെതിരെയും കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ആറ് മത്സരങ്ങളിൽ നാലിലും തോറ്റ് സിഎസ്കെ ഉഴലുന്നതിന് കാരണം ടീം മാനേജ്‌മെന്റിന്റെ പിഴവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഋതുരാജ് ഗെയ്‌ക്‌വാദിന്റെ ഫോമില്ലായ്മയ്ക്ക് പിന്നിൽ ധോണിയെ ചുറ്റിയുള്ള അനാവശ്യ ഹൈപ്പും ‘സ്തുതിപാഠക’ സംസ്‌കാരവുമാണെന്ന് മഞ്ജരേക്കർ തുറന്നടിച്ചു.
നായകസ്ഥാനം ഏൽക്കുന്നതിന് മുൻപ് ബാറ്റിംഗിൽ വിസ്മയമായിരുന്ന ഋതുരാജ് ഗെയ്‌ക്‌വാദിന് ഇപ്പോൾ എന്തുപറ്റിയെന്ന ചോദ്യത്തിന് സ്പോർട്‌സ്റ്റാറിന്റെ ‘ഇൻസൈറ്റ് എഡ്ജ്’ പോഡ്‌കാസ്റ്റിൽ മഞ്ജരേക്കർ മറുപടി നൽകി. “ഋതുരാജിനെ നായകനാക്കിയതും ധോണിയുടെ ക്യാപ്റ്റൻസി മാറ്റവും കൈകാര്യം ചെയ്ത രീതി വളരെ മോശമായിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ടീം ഉടമകൾക്കാണ്. ഇന്ത്യൻ സംസ്‌കാരത്തിലെ സ്തുതിപാഠക സംസ്‌കാരം ( ക്രിക്കറ്റിലേക്കും പടർന്നിരിക്കുന്നു. ഇത് ധോണിയുടെ കാര്യത്തിൽ വളരെ കൂടുതലാണ്.” അദ്ദേഹം പറഞ്ഞു.
തനിക്കുണ്ടായ ഒരു ദുരനുഭവം മഞ്ജരേക്കർ പങ്കുവെച്ചു. ഒരിക്കൽ ഒരു റൺ ഔട്ട് അപ്പീലിൽ ധോണി ക്രീസിന് വെളിയിലാണെന്നും അത് ഔട്ടാണെന്നും പറഞ്ഞതിന് ആരാധകർ തന്നെ വേട്ടയാടിയെന്ന് അദ്ദേഹം പറഞ്ഞു. സത്യം പറയുന്നതിനേക്കാൾ ധോണിയെ പിന്തുണയ്ക്കാനാണ് എല്ലാവർക്കും താല്പര്യമെന്നും അദ്ദേഹം പരിഹസിച്ചു.
നിലവിൽ പരിക്കിനെത്തുടർന്ന് പുറത്തിരിക്കുന്ന ധോണി തിരിച്ചുവന്നാലും സിഎസ്കെയുടെ പ്രശ്നങ്ങൾ തീരില്ലെന്ന് മഞ്ജരേക്കർ വിശ്വസിക്കുന്നു. “കഴിഞ്ഞ കുറച്ചു സീസണുകളായി അദ്ദേഹം വന്ന് 3-4 പന്തുകൾ കളിക്കുന്നത് വലിയ ഇന്നിംഗ്‌സ് എന്ന നിലയിലാണ് മാധ്യമങ്ങൾ ആഘോഷിക്കുന്നത്. ഇതൊരു തമാശയായി മാറിക്കഴിഞ്ഞു. ടീമിന്റെ ദീർഘകാല താല്പര്യത്തിന് ഇത് ഗുണകരമല്ല.” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു നിർത്തി.












