ഒമാൻ കടലിടുക്കിൽ വെച്ച് അമേരിക്കൻ നാവികസേന പിടിച്ചെടുത്ത ഇറാനിയൻ കപ്പലിനെക്കുറിച്ച് നടുക്കുന്ന വെളിപ്പെടുത്തലുമായി റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നിക്കി ഹേലി. അമേരിക്കയുടെ നാവിക ഉപരോധം ലംഘിച്ച് നീങ്ങിയ ‘എംവി ടൗസ്ക’ (MV Touska) എന്ന കപ്പലിൽ ഇറാനിയൻ മിസൈലുകൾക്കാവശ്യമായ അതീവ അപകടകാരികളായ രാസവസ്തുക്കളായിരുന്നുവെന്ന് നിക്കി ഹേലി വെളിപ്പെടുത്തി. ഈ കപ്പൽ ചൈനയിൽ നിന്നാണ് പുറപ്പെട്ടതെന്ന വിവരം പുറത്തുവന്നതോടെ, ഇറാനെ സൈനികമായി സഹായിക്കുന്ന ചൈനയുടെ കപടമുഖം ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.
“അമേരിക്കൻ സേന പിടിച്ചെടുത്ത കപ്പൽ ചൈനയിൽ നിന്ന് ഇറാനിലേക്ക് പോവുകയായിരുന്നു. മിസൈലുകൾക്ക് ആവശ്യമായ രാസവസ്തുക്കളാണ് ഇതിൽ ഉണ്ടായിരുന്നത്. കപ്പൽ നിർത്താൻ നൽകിയ ആവർത്തിച്ചുള്ള ഉത്തരവുകൾ അവർ ലംഘിച്ചു,” നിക്കി ഹേലി എക്സിൽ കുറിച്ചു. ചൈന ഇറാനിലെ ഭരണകൂടത്തെ സൈനികമായും സാമ്പത്തികമായും താങ്ങിനിർത്തുകയാണെന്നും ഈ യാഥാർത്ഥ്യം ഇനിയും അവഗണിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ രണ്ട് തവണയാണ് ഈ കപ്പൽ ചൈന സന്ദർശിച്ചതെന്ന് വാൾ സ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻറെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നത് ഈ കപ്പലാണെന്നാണ് നിഗമനം.
അതേസമയം, കപ്പൽ പിടിച്ചെടുത്ത നടപടിയെ ‘കടൽക്കൊള്ള’ എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ടെഹ്റാൻ ഭീഷണി മുഴക്കി. ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറാൻ പ്രധാന കാരണവും ഈ കപ്പൽ പിടിച്ചെടുത്തതാണ്. നാവിക ഉപരോധം പിൻവലിക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇറാൻ. എന്നാൽ ഒരു കരാറിൽ ഒപ്പിടാതെ ഉപരോധം നീക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉറപ്പിച്ചു പറയുന്നു. വ്യാഴാഴ്ച രാവിലെ വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ, ചൈനയുടെ ഈ ഇടപെടൽ മേഖലയെ വീണ്ടും ഒരു യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ശക്തമാണ്.
ഇറാൻ കപ്പലിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ ‘യുദ്ധമുതലായി’ (Spoils of War) കണക്കാക്കാമെന്ന് മുൻ യുഎസ് നേവി ക്യാപ്റ്റൻ കാൾ ഷസ്റ്റർ പറഞ്ഞു. കപ്പലിലെ ജീവനക്കാരെയും ഐആർജിസി കമാൻഡോകളെയും യുദ്ധത്തടവുകാരായി പിടികൂടാൻ അമേരിക്കയ്ക്ക് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചൈന ഇറാനിലേക്ക് ആയുധങ്ങൾ അയക്കില്ലെന്ന് തനിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്ന ട്രംപിന്റെ മുൻപത്തെ അവകാശവാദങ്ങളെ പാടെ തള്ളുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന തെളിവുകൾ. ലോകരാജ്യങ്ങളെ കബളിപ്പിച്ച് ചൈന ഇറാനെ ആയുധമണിയിക്കുന്നത് ഏഷ്യൻ മേഖലയിലെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുമെന്ന് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.












