ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ബാറ്റിംഗ് നിരയിലെ പ്രധാനികളായ ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ് എന്നിവരുടെ മോശം ഫോമിനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. ടീമിന്റെ തുടർച്ചയായ പരാജയങ്ങൾക്ക് കാരണം ഈ താരങ്ങളുടെ നിരുത്തരവാദപരമായ ബാറ്റിംഗാണെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
ശിവം ദുബെയുടെ ഈ സീസണിലെ പ്രകടനത്തെ ശ്രീകാന്ത് വിശേഷിപ്പിച്ചത് ‘വലിയ പരാജയം’ എന്നാണ്. സ്പിന്നിനെ മാത്രം അടിക്കുന്ന ബാറ്റർ എന്നതിലുപരി ദുബെക്ക് സ്വാധീനമുള്ള ഇന്നിംഗ്‌സുകൾ കളിക്കാൻ സാധിക്കുന്നില്ല. ഈ സീസണിൽ എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 150 റൺസ് മാത്രമാണ് ദുബെ നേടിയത്. 37/4 എന്ന നിലയിൽ ടീം തകർന്നപ്പോൾ ക്രീസിലെത്തിയ ദുബെ, 22 റൺസെടുത്ത് പുറത്തായത് ചെന്നൈയുടെ ഇന്നിംഗ്‌സിനെ വീണ്ടും തളർത്തി.
കഴിഞ്ഞ സീസണിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ‘ബേബി എബിഡി’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഡെവാൾഡ് ബ്രെവിസിന്റെ പ്രകടനവും ശ്രീകാന്തിനെ ചൊടിപ്പിച്ചു. ഈ വർഷം ബ്രെവിസ് ഒരു പരാജയമാണെന്നും ടീമിന് ആവശ്യമുള്ളപ്പോൾ റൺസ് കണ്ടെത്തുന്നില്ലെന്നും ശ്രീകാന്ത് പറഞ്ഞു. യുവതാരങ്ങളായ സൂര്യവംശി, ആയുഷ് മാത്രേ എന്നിവർ മികച്ച രീതിയിൽ കളിക്കുമ്പോൾ ബ്രെവിസിന് എന്തുകൊണ്ട് അത് സാധിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും 16 ശരാശരിയിൽ 64 റൺസ് മാത്രമാണ് താരം നേടിയത്.
എട്ട് മത്സരങ്ങളിൽ മൂന്ന് ജയം മാത്രമുള്ള ചെന്നൈക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ ബാറ്റിംഗ് നിരയിൽ വൻ മാറ്റങ്ങൾ അനിവാര്യമാണെന്നാണ് ശ്രീകാന്തിന്റെ നിരീക്ഷണം.












