ഇറാന്റെ എണ്ണ വ്യവസായം മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്തെ എണ്ണ സംഭരണികൾ ആഴ്ചകൾക്കുള്ളിൽ പൂർണ്ണമായും നിറയുമെന്നും ഇതോടെ എണ്ണ ഉൽപ്പാദനം നിർത്തിവെക്കാൻ ഇറാൻ നിർബന്ധിതരാകുമെന്നും പ്രമുഖ ഗവേഷണ സ്ഥാപനമായ കെപ്‌ലർ (Kpler) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സമുദ്രപാതയായ ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം കാരണം എണ്ണ കയറ്റുമതി തടസ്സപ്പെട്ടതാണ് ഇറാനെ ഈ വൻ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. നിലവിലെ സാഹചര്യത്തിൽ എണ്ണ സൂക്ഷിക്കാൻ ഇനി വെറും 12 മുതൽ 22 ദിവസത്തെ ശേഷി മാത്രമാണ് ഇറാനു മുന്നിലുള്ളത്.
അമേരിക്കയും ഇസ്രായേലും ഉൾപ്പെട്ട യുദ്ധസാഹചര്യം നിലനിൽക്കെ, കയറ്റുമതി നിലയ്ക്കുകയും എന്നാൽ കിണറുകളിൽ നിന്നുള്ള എണ്ണ പ്രവാഹം തുടരുകയും ചെയ്യുന്നത് സംഭരണികളെ പെട്ടെന്ന് ബാധിക്കുകയായിരുന്നു. സംഭരണികൾ നിറഞ്ഞാൽ എണ്ണ കിണറുകൾ അടച്ചുപൂട്ടേണ്ടി വരും. ഇത് ഇറാൻ്റെ ദീർഘകാല എണ്ണ ഉൽപ്പാദന ശേഷിയെത്തന്നെ ദോഷകരമായി ബാധിച്ചേക്കാം. ഏപ്രിൽ 13-ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിന് സമീപം ഏർപ്പെടുത്തിയ ഉപരോധത്തിന് പിന്നാലെ ഇറാന്റെ എണ്ണക്കപ്പലുകളുടെ നീക്കം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണ്. ഏപ്രിൽ ആദ്യവാരം പ്രതിദിനം 21 ലക്ഷം ബാരൽ കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്ത്, ഉപരോധത്തിന് ശേഷം ഇത് വെറും 5.6 ലക്ഷം ബാരലായി കുത്തനെ ഇടിഞ്ഞു.
പ്രതിസന്ധി മറികടക്കാൻ 30 വർഷം പഴക്കമുള്ള ‘നാഷ’ (Nasha) എന്ന എണ്ണക്കപ്പൽ ഇറാൻ വീണ്ടും രംഗത്തിറക്കിയിട്ടുണ്ട്. കൂടാതെ, കടൽ മാർഗ്ഗമുള്ള തടസ്സങ്ങൾ ഒഴിവാക്കാൻ റെയിൽവേ വഴി ചൈനയിലേക്ക് എണ്ണ എത്തിക്കാനുള്ള ശ്രമങ്ങളും ഇറാൻ ഊർജ്ജിതമാക്കി. എന്നാൽ കപ്പൽ മാർഗ്ഗത്തേക്കാൾ റെയിൽ ഗതാഗതത്തിന് ചിലവ് കൂടുതലാണെന്നത് തിരിച്ചടിയാണ്. നിലവിൽ ഇറാൻ്റെ പക്കൽ 4.9 കോടി ബാരൽ എണ്ണ ശേഖരമുണ്ടെന്നാണ് കണക്ക്. പരമാവധി 9.5 കോടി ബാരൽ വരെ സംഭരിക്കാമെങ്കിലും സുരക്ഷാ പ്രശ്നങ്ങളും സാങ്കേതിക പരിമിതികളും വലിയ വെല്ലുവിളിയാണ്. ഇറാനിൽ വരും ദിവസങ്ങളിൽ പെട്രോൾ അടക്കമുള്ള ഇന്ധനങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകി. കയറ്റുമതി നിലച്ചതോടെ വരുമാനത്തിലുണ്ടാകുന്ന വൻ ഇടിവ് വരും മാസങ്ങളിൽ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.












