അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തീർച്ചയായും കളിക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് ധവാൻ തന്റെ മുൻ സഹതാരങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്.
ഇരുവരുടെയും പരിചയസമ്പത്ത് വലിയ ടൂർണമെന്റുകളിൽ ടീമിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ടീമിൽ യുവതാരങ്ങൾ ധാരാളമായി കടന്നുവരുന്നുണ്ടെങ്കിലും, ലോകകപ്പ് പോലൊരു വലിയ വേദിയിൽ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ രോഹിത്തിന്റെയും കോഹ്‌ലിയുടെയും സാന്നിധ്യം നിർണായകമാണെന്നാണ് ധവാന്റെ വിലയിരുത്തൽ.
“കോഹ്‌ലിക്കും രോഹിത്തിനും ഇനിയും കളിക്കാൻ കഴിയും – അവർ തീർച്ചയായും കളിക്കുകയും വേണം. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഏറെ പരിചയസമ്പന്നരായ താരങ്ങളാണ്. ഏകദിന ലോകകപ്പിലേക്ക് ഇനി ഒരു വർഷം മാത്രമേ ബാക്കിയുള്ളൂ. ആ വലിയ ടൂർണമെന്റിലേക്ക് പോകുമ്പോൾ അവരുടെ പരിചയസമ്പത്ത് ടീമിന് അത്യാവശ്യമാണ്,” ധവാൻ എഎൻഐയോട് പറഞ്ഞു.
2024-ൽ ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം നേടിക്കൊടുത്തതിന് പിന്നാലെ രോഹിത്തും കോഹ്‌ലിയും രാജ്യാന്തര ടി20 ഫോർമാറ്റിൽ നിന്ന് വിരമിച്ചിരുന്നു. നിലവിൽ ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ മാത്രമാണ് ഇരുവരും രാജ്യത്തിനായി കളിക്കുന്നത്. 2027-ൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പാണ് ‘റോ-കോ’ സഖ്യത്തിന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം.
വർഷങ്ങളോളം രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണിംഗ് ഇറങ്ങുകയും, വിരാട് കോഹ്‌ലിക്കൊപ്പം നിർണായക കൂട്ടുകെട്ടുകൾ പടുത്തുയർത്തുകയും ചെയ്ത താരമാണ് ‘ഗബ്ബാർ’ എന്ന് ആരാധകർ വിളിക്കുന്ന ശിഖർ ധവാൻ. അതുകൊണ്ട് തന്നെ ഇരുവരുടെയും മാച്ച് വിന്നിംഗ് കഴിവിനെക്കുറിച്ച് ധവാന് കൃത്യമായ ബോധ്യമുണ്ട്. പ്രായം തളർത്താത്ത പോരാട്ടവീര്യമുള്ള ഇരുവരെയും വരാനിരിക്കുന്ന ലോകകപ്പിൽ നിലനിർത്തണമെന്ന കൃത്യമായ സന്ദേശമാണ് ധവാൻ നൽകുന്നത്.












