ഐപിഎൽ 2026 സീസണിന്റെ ആദ്യ പകുതിയിൽ അജയ്യരായി മുന്നേറിയ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്‌സിന് അവസാന ഘട്ടത്തിൽ കാലിടറുന്നു. തുടർച്ചയായ മൂന്ന് പരാജയങ്ങൾ ഏറ്റുവാങ്ങിയതിന് പിന്നാലെ ടീമിന്റെ ഹോം ഗ്രൗണ്ട് ധർമ്മശാലയിലേക്ക് മാറ്റുന്നത് തിരിച്ചടിയാകുമെന്ന് മുൻ ഇന്ത്യൻ താരം മുരളി കാർത്തിക് അഭിപ്രായപ്പെട്ടു.
സീസണിലെ ആദ്യ നാല് ഹോം മത്സരങ്ങൾ മുല്ലൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ കളിച്ച പഞ്ചാബ്, ഇനി ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് കളിക്കുക. 2010 മുതൽ ധർമ്മശാലയിൽ കളിച്ച 14 മത്സരങ്ങളിൽ ആറെണ്ണത്തിൽ മാത്രമാണ് പഞ്ചാബ് ജയിച്ചിട്ടുള്ളത്. 2023-ന് ശേഷം ഇവിടെ കളിച്ച അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്. പ്ലേ ഓഫ് ഉറപ്പിക്കാൻ ഡൽഹിക്കെതിരെയും ലഖ്‌നൗവിനെതിരെയും വിജയിക്കേണ്ടത് പഞ്ചാബിന് അത്യാവശ്യമാണ്.
ബാറ്റിംഗ് തകർച്ചയ്ക്ക് പുറമെ പഞ്ചാബിനെ വലയ്ക്കുന്നത് ഫീൽഡിംഗിലെ ദയനീയമായ പ്രകടനമാണ്. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ എന്നിവരുടെ നിർണ്ണായക ക്യാച്ചുകൾ പഞ്ചാബ് താരങ്ങൾ കൈവിട്ടു. ഇത് ഹൈദരാബാദിനെ 235 റൺസ് എന്ന കൂറ്റൻ സ്കോറിലെത്താൻ സഹായിച്ചു.
ടീമിലെ പ്രധാന താരം ശശാങ്ക് സിംഗ് ഈ സീസണിൽ അഞ്ച് ക്യാച്ചുകളാണ് ഇതിനോടകം കൈവിട്ടത്. നേരത്തെ ഡൽഹിക്കെതിരായ മത്സരത്തിൽ കെ.എൽ രാഹുലിന്റെ ക്യാച്ച് ശശാങ്ക് വിട്ടുകളഞ്ഞപ്പോൾ, രാഹുൽ ചരിത്രപരമായ 152* റൺസ് അടിച്ചുകൂട്ടിയിരുന്നു. 37.50 ശതമാനം മാത്രമാണ് ഈ സീസണിൽ ശശാങ്കിന്റെ ക്യാച്ചിംഗ് എഫിഷ്യൻസി. തുടർച്ചയായി ക്യാച്ചുകൾ കൈവിടുന്നത് ശശാങ്ക് സിംഗിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്ന് മുൻ താരം രോഹൻ ഗവാസ്‌കർ നിരീക്ഷിച്ചു. “അവൻ മോശം ഫീൽഡറല്ല, പക്ഷേ ഇപ്പോൾ ആത്മവിശ്വാസം കുറവാണ്. അവനെ ബാറ്റിംഗിൽ മാത്രം ഉപയോഗപ്പെടുത്താൻ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട് ആയി കൊണ്ടുവരുന്നതാണ് നല്ലത്,” രോഹൻ ഗവാസ്‌കർ നിർദ്ദേശിച്ചു.












