നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന് മുഖ്യമന്ത്രി സ്ഥാനത്തിനായി ആഭ്യന്തരകലഹം രൂക്ഷമാകുന്നതിനിടെ, കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കോൺഗ്രസ് ഹൈക്കമാൻഡ് എന്നത് വെറും ‘ലോ കമാൻഡ്’ ആയി മാറിയെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പാണക്കാട് തങ്ങളായിരിക്കുമെന്നുമാണ് സുരേന്ദ്രന്റെ പരിഹാസം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം യുഡിഎഫിനെതിരെ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയത്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളും നടപടിക്രമങ്ങളും വെറും പ്രഹസനമാണെന്നും വരും വർഷങ്ങളിൽ കേരളം കാണാൻ പോകുന്നത് ലീഗിന്റെ ആധിപത്യമായിരിക്കുമെന്നും സുരേന്ദ്രൻ കുറിച്ചു.
യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിനുള്ളിൽ വടംവലി രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് സുരേന്ദ്രന്റെ പ്രതികരണം. “ഹൈക്കമാൻഡൊക്കെ വെറും ലോ കമാൻഡ്. നടപടിക്രമങ്ങളെല്ലാം പ്രഹസനം. മുഖ്യമന്ത്രിയെ ബഹുമാന്യനായ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കും. ഇനിയങ്ങോട്ട് അഞ്ചുവർഷവും ഇതു തന്നെ ഗതി. കാത്തിരുന്നു കാണാം” – ഇതായിരുന്നു സുരേന്ദ്രന്റെ കുറിപ്പ്.
തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മൂന്ന് സീറ്റുകൾ ലഭിച്ചതും വോട്ട് വിഹിതത്തിൽ വർദ്ധനവുണ്ടായതും പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. ഈ കരുത്തിൽ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിപക്ഷമായി ബിജെപി ഉണ്ടാകുമെന്ന സൂചനയാണ് സുരേന്ദ്രന്റെ വാക്കുകൾ നൽകുന്നത്.












