ബെംഗളൂരു : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിൽ കോൺഗ്രസ് ഡിഎംകെയെ വഞ്ചിച്ച് ടിവികെക്ക് ഒപ്പം ചേർന്ന സാഹചര്യത്തിലാണ് മോദിയുടെ വിമർശനം. കോൺഗ്രസ് ഇപ്പോൾ ഒരു പാരസൈറ്റ് പാർട്ടിയാണെന്ന് മോദി വ്യക്തമാക്കി. അധികാരമുള്ളവരോടൊപ്പം കടിച്ചു തൂങ്ങുന്നതാണ് ഇപ്പോൾ അവരുടെ രീതി. 30 വർഷത്തോളം കൂടെ നിന്ന ഡിഎംകെയെ തമിഴ്നാട്ടിലെ രാഷ്ട്രീയക്കാറ്റ് മാറി വീശിയപ്പോൾ തന്നെ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തി. പരാദ ജീവിയായ കോൺഗ്രസിന് സ്വത്വം നിലനിർത്താൻ മറ്റൊരു പാർട്ടി ആവശ്യമാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബെംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിന് സമീപം നടന്ന ബിജെപി പൊതുറാലിയിൽ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി മോദി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സഖ്യകക്ഷികളെ പിന്നിൽനിന്ന് കുത്തുന്നതും അധികാരത്തിനായി വിശ്വസ്തരെ വഞ്ചിക്കുന്നതും കോൺഗ്രസിന്റെ പാരമ്പര്യമാണെന്ന് മോദി സൂചിപ്പിച്ചു. കഴിഞ്ഞ 25-30 വർഷമായി കോൺഗ്രസിനെ കൈപിടിച്ചു നടത്തിയത് ഡിഎംകെയാണ്. 2014-ന് മുമ്പുള്ള പത്ത് വർഷത്തെ കോൺഗ്രസ് ഭരണത്തിന്റെ ആധാരശില ഡിഎംകെയായിരുന്നു. എന്നാൽ അധികാരം കിട്ടാൻ വേണ്ടി ഡിഎംകെയെ പോലും ഒറ്റിക്കൊടുക്കാൻ കോൺഗ്രസ് മടിച്ചില്ല. ഡിഎംകെ എപ്പോഴും കോൺഗ്രസിനെ പ്രതിസന്ധികളിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്. എന്നാൽ ആദ്യത്തെ അവസരം കിട്ടിയപ്പോൾ തന്നെ കോൺഗ്രസ് അവരെ വഞ്ചിച്ചു. അധികാരം മാത്രം ലക്ഷ്യമിടുന്നവർക്ക് സഖ്യധർമ്മം അറിയില്ല,” എന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. കർണാടകയിലും തമിഴ്‌നാട്ടിലും കോൺഗ്രസ് നടത്തുന്ന ‘വിഭജന രാഷ്ട്രീയം’ ജനങ്ങൾ തിരിച്ചറിയണമെന്നും വികസനത്തിന് വോട്ട് ചെയ്യണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പശ്ചിമ ബംഗാളിലെയും ബിഹാറിലെയും രാഷ്ട്രീയ സാഹചര്യങ്ങളെയും അദ്ദേഹം തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ബിജെപി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് മോദിയുടെ ഈ നീക്കം.









