ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ഭൂകമ്പം സൃഷ്ടിച്ച് എഐഎഡിഎംകെയിൽ പിളർപ്പ്. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിച്ച് എഐഎഡിഎംകെയിലെ സി.വി ഷൺമുഖം നയിക്കുന്ന വിമത വിഭാഗം രംഗത്തെത്തി.
മുൻ മന്ത്രിമാരായ സി.വി ഷൺമുഖം, എസ്.പി വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള 36-ഓളം എംഎൽഎമാരാണ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിഎംകെയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് ഷൺമുഖം വ്യക്തമാക്കി.
മെയ് 13-ന് നടക്കാനിരിക്കുന്ന നിർണ്ണായകമായ വിശ്വാസ വോട്ടെടുപ്പിൽ വിജയ് സർക്കാരിന് വലിയ ആശ്വാസമാണ് ഇപ്പോൾ എഐഎഡിഎംകെ വിമത വിഭാഗത്തിന്റെ നീക്കത്തിലൂടെ ഉണ്ടായിരിക്കുന്നത്. എടപ്പാടി പളനിസ്വാമി സ്ഥാനമൊഴിയണമെന്ന് വിമത വിഭാഗം ആവശ്യപ്പെട്ടു. എസ്.പി വേലുമണിയെ തങ്ങളുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുന്നതായും വിമതവിഭാഗം വ്യക്തമാക്കി.
53 വർഷമായി തങ്ങളുടെ പാർട്ടി ഡിഎംകെയ്ക്ക് എതിരെയാണ് പോരാടുന്നത്. ഡിഎംകെയുടെ പിന്തുണ തേടുന്നത് എഐഎഡിഎംകെയുടെ അന്ത്യത്തിന് കാരണമാകുമെന്ന് ഷൺമുഖം പറഞ്ഞു. എഐഎഡിഎംകെയ്ക്ക് ആകെ 47 എംഎൽഎമാരാണുള്ളത്. ഇതിൽ ഒരു വലിയ വിഭാഗം വിജയ്‌ക്കൊപ്പം ചേർന്നതോടെ എടപ്പാടി പളനിസ്വാമിക്ക് വൻ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ഗവർണർ ആർ. വി. അർലേക്കർക്ക് പിന്തുണ സംബന്ധിച്ച കത്ത് ഷൺമുഖം വിഭാഗം കൈമാറും.








