മറ്റു ടീമുകൾ വമ്പൻ സ്കോറുകൾക്ക് പിന്നാലെ പായുമ്പോൾ, പിച്ചിന്റെ സ്വഭാവം അറിഞ്ഞു കളിച്ച് ഗുജറാത്ത് ടൈറ്റൻസ് വീണ്ടും കരുത്ത് തെളിയിക്കുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെ 82 റൺസിന് തകർത്തെറിഞ്ഞ വിജയത്തിന് പിന്നാലെ, തന്റെ നായകശൈലി വെളിപ്പെടുത്തി ശുഭ്മാൻ ഗിൽ രംഗത്തെത്തി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 168 റൺസാണ് നേടിയത്. ഈ സ്കോർ പിന്തുടർന്ന ഹൈദരാബാദിനെ വെറും 86 റൺസിന് ചുരുട്ടിക്കെട്ടിയാണ് ഗില്ലും സംഘവും തകർപ്പൻ വിജയം ആഘോഷിച്ചത്. “ടോസ് സമയത്ത് പറഞ്ഞത് പോലെ, ആദ്യം ബാറ്റ് ചെയ്യുന്നത് ഞങ്ങളെ സഹായിച്ചു. ഈ പിച്ചിൽ 170 റൺസ് എന്നത് വെല്ലുവിളിയാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. വിക്കറ്റ് കടുപ്പമേറിയതാണെന്ന് തിരിച്ചറിഞ്ഞ് 160-170 റൺസ് എന്ന ലക്ഷ്യത്തിലേക്കാണ് ഞങ്ങൾ നീങ്ങിയത്,” ഗിൽ പറഞ്ഞു.
ഒരു ഘട്ടത്തിൽ സ്കോർ ഉയർത്താൻ പാടുപെട്ട ഗുജറാത്തിനെ സായി സുദർശനും വാഷിംഗ്ടൺ സുന്ദറും ചേർന്നുള്ള കൂട്ടുകെട്ടാണ് പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. വെറ്ററൻ താരം ജേസൺ ഹോൾഡറുടെ ബൗളിംഗിനെ ഗിൽ വാനോളം പുകഴ്ത്തി. തുടർച്ചയായി നാല് ഓവറുകൾ പന്തെറിഞ്ഞ ഹോൾഡർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ചു. “ഞങ്ങൾ ഒരു പ്രത്യേക രീതിയിലുള്ള ക്രിക്കറ്റ് കളിക്കുന്നവരല്ല. പിച്ചിന്റെ സ്വഭാവം നോക്കി സാഹചര്യങ്ങൾ വിലയിരുത്തി കളിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അത് 240 റൺസ് അടിക്കേണ്ട പിച്ചാണെങ്കിൽ ഞങ്ങൾ അതിനും തയ്യാറാണ്,” ഗിൽ തന്റെ നയം വ്യക്തമാക്കി.
ഈ വിജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്.












