ഐപിഎൽ 2026-ൽ ഗുജറാത്ത് ടൈറ്റൻസിന്റെ കുതിപ്പിന് പിന്നിലെ രഹസ്യം അവരുടെ ടീം മാനേജ്‌മെന്റാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്. മുഹമ്മദ് സിറാജ്, സായ് സുദർശൻ, വാഷിംഗ്ടൺ സുന്ദർ തുടങ്ങിയ താരങ്ങളുടെ കരിയറിൽ ഗുജറാത്ത് ടൈറ്റൻസ് വരുത്തിയ മാറ്റങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ഐപിഎൽ 2026-ൽ 12 മത്സരങ്ങളിൽ നിന്ന് 8 വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ ഒന്നാമത് തുടരുന്ന ഗുജറാത്ത് ടൈറ്റൻസിന്റെ വിജയഗാഥയിൽ മാനേജ്‌മെന്റിനുള്ള പങ്ക് വലുതാണെന്ന് കെ. ശ്രീകാന്ത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഗുജറാത്തിന്റെ ടീം സംസ്കാരത്തെയും താരങ്ങളെ വളർത്തിയെടുക്കുന്ന രീതിയെയും അഭിനന്ദിച്ചത്.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൽ ഉണ്ടായിരുന്നപ്പോൾ സിറാജിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെന്ന് ശ്രീകാന്ത് നിരീക്ഷിച്ചു. എന്നാൽ ഗുജറാത്ത് ടൈറ്റൻസിലെത്തിയതോടെ സിറാജ് ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ബൗളറായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സായ് സുദർശൻ നടത്തിയ പ്രകടനത്തെ ശ്രീകാന്ത് പ്രത്യേകം പരാമർശിച്ചു. അഹമ്മദാബാദിലെ ബൗളർമാരെ തുണയ്ക്കുന്ന പിച്ചിൽ 44 പന്തിൽ 61 റൺസ് നേടിയ സായിയുടെ പക്വതയാർന്ന ബാറ്റിംഗിനെ അദ്ദേഹം പ്രശംസിച്ചു. കളി തുടങ്ങി രണ്ട് ഓവറിനുള്ളിൽ തന്നെ ഇതൊരു 200 റൺസ് പിച്ച് അല്ലെന്ന് തിരിച്ചറിയാനുള്ള സായിയുടെ ഗെയിം സെൻസ് അപാരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 501 റൺസുമായി ഓറഞ്ച് ക്യാപ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് സായ് സുദർശൻ.












