ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഞെട്ടിക്കുന്ന ഓഹരി വിപണി ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്. 2026-ന്റെ ആദ്യ മൂന്ന് മാസങ്ങൾക്കുള്ളിൽ മാത്രം ട്രംപോ അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേശകരോ ചേർന്ന് 3,700-ലധികം ഓഹരി ഇടപാടുകൾ നടത്തിയതായാണ് ഔദ്യോഗിക സാമ്പത്തിക വെളിപ്പെടുത്തൽ രേഖകൾ വ്യക്തമാക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗാണ് അമേരിക്കൻ രാഷ്ട്രീയത്തിലും ആഗോള സാമ്പത്തിക മേഖലയിലും വലിയ ഭൂകമ്പം സൃഷ്ടിച്ച ഈ വാർത്ത ആദ്യമായി പുറത്തുവിട്ടത്.
ഒരു രാജ്യത്തിന്റെ ഭരണത്തലപ്പത്തിരിക്കുന്ന വ്യക്തി ഇത്രയധികം തുകയുടെയും എണ്ണത്തിന്റെയും ഓഹരി കച്ചവടം നടത്തുന്നത് വാൾസ്ട്രീറ്റിലെ (Wall Street) വൻകിട നിക്ഷേപകരെയും സാമ്പത്തിക വിദഗ്ദ്ധരെയും ഒരേപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. അധികാരത്തിലിരുന്ന് രാജ്യത്തിന്റെ തന്ത്രപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്ന ട്രംപിന്റെ ഈ അമിത ഓഹരി ഇടപാടുകൾക്ക് പിന്നിൽ വ്യക്തിപരമായ ലാഭേച്ഛയും താല്പര്യങ്ങളുടെ വൈരുദ്ധ്യവും (Conflict of Interest) ഉണ്ടെന്ന ആരോപണവുമായി വാഷിംഗ്ടണിലെ രാഷ്ട്രീയ എതിരാളികൾ രംഗത്തെത്തിയതോടെ ട്രംപ് കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.
ലളിതമായി പറഞ്ഞാൽ ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള 90 ദിവസത്തിനിടെ ഒരു ദിവസം ശരാശരി 40-ലധികം ഓഹരി ഇടപാടുകളാണ് ട്രംപ് നടത്തിയത്. അമേരിക്കയിലെ ഏറ്റവും വലിയ ടെക്നോളജി കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, എയ്‌റോസ്‌പേസ്, മീഡിയ കമ്പനികൾ എന്നിവയുടെ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഓഹരികളാണ് ഇക്കാലയളവിൽ ട്രംപ് വാങ്ങിക്കൂട്ടുകയും മറിച്ചുവിൽക്കുകയും ചെയ്തത്. 2025-ന്റെ അവസാന മൂന്ന് മാസങ്ങളിൽ വെറും 380 ഇടപാടുകൾ മാത്രം നടത്തിയിരുന്ന സ്ഥാനത്തുനിന്നാണ് 2026-ലേക്ക് എത്തിയപ്പോൾ ട്രംപിന്റെ ഓഹരി കളി ഇത്രമേൽ വന്യമായി മാറിയത്. ഇതൊരു സാധാരണ വ്യക്തി നടത്തുന്ന ഓഹരി വ്യാപാരമല്ലെന്നും കോടിക്കണക്കിന് ഡോളർ കൈകാര്യം ചെയ്യുന്ന ഒരു വൻകിട ഹെഡ്ജ് ഫണ്ട് (Hedge Fund) കമ്പനി അത്യാധുനിക അൽഗോരിതം ഉപയോഗിച്ച് നടത്തുന്ന വ്യാപാരം പോലെയാണ് തോന്നുന്നതെന്നും ടട്ടിൽ ക്യാപിറ്റൽ മാനേജ്‌മെന്റ് സിഇഒ മാത്യു ടട്ടിൽ വ്യക്തമാക്കി. വാൾസ്ട്രീറ്റിൽ 40 വർഷത്തിലേറെ പരിചയസമ്പത്തുള്ള തനിക്ക് ഒരു ഭരണാധികാരിയിൽ നിന്നും ഇത്തരമൊരു നീക്കം കാണുന്നത് ആദ്യമാണെന്നാണ് വെൽത്ത് അലയൻസ് എംഡി എറിക് ഡിറ്റൺ പ്രതികരിച്ചത്.
അന്താരാഷ്ട്ര വിപണിയെയും യുഎസ് ഡോളറിന്റെ മൂല്യത്തെയും സ്വാധീനിക്കാൻ കെൽപ്പുള്ള യുഎസ് പ്രസിഡന്റ് പദവിയിലിരുന്ന് ഇത്തരത്തിൽ ഓഹരി വിപണി നിയന്ത്രിക്കുന്നത് ഇൻസൈഡർ ട്രേഡിംഗ് (Insider Trading) പരിധിയിൽ വരുമോ എന്ന സംശയവും ശക്തമാണ്. പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളും ആഗോള സാമ്പത്തിക നയങ്ങളും ട്രംപ് തന്റെ ഓഹരി ലാഭത്തിനായി ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യം പ്രതിപക്ഷം ശക്തമായി ഉയർത്തുന്നുണ്ട്. നവംബറിൽ നടക്കാനിരിക്കുന്ന നിർണ്ണായകമായ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന ഈ വെളിപ്പെടുത്തലുകൾ ട്രംപിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകാനാണ് സാധ്യത. വൻകിട കമ്പനികളുടെ ഓഹരികൾ വിറ്റ് ട്രംപ് പണമാക്കുന്നത് വരാനിരിക്കുന്ന ഏതെങ്കിലും വലിയ സാമ്പത്തിക തകർച്ചയുടെ സൂചനയാണോ എന്ന തരത്തിലുള്ള ആശങ്കകളും ചർച്ചകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ വൻതോതിൽ പുകയുകയാണ്.











