ഇന്ത്യൻ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചതിന് പിന്നാലെ വിരാട് കോഹ്‌ലി നായകസ്ഥാനം ഒഴിഞ്ഞത് ക്രിക്കറ്റ് ലോകത്തെ വലിയ വാർത്തയായിരുന്നു. താൻ എന്തുകൊണ്ടാണ് ക്യാപ്റ്റൻസി ഉപേക്ഷിച്ചതെന്നും ആ സമയത്ത് അനുഭവിച്ച മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചും കോഹ്‌ലി ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്. ആർ.സി.ബി ഇന്നൊവേഷൻ ലാബിന്റെ ഇൻഡ്യൻ സ്പോർട്സ് സമ്മിറ്റിലാണ് താരം അക്കാലത്തെ കഠിനമായ അവസ്ഥകളെക്കുറിച്ച് വെളിപ്പെടുത്തിയത്.
2022 ജനുവരിയിലാണ് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിക്കൊണ്ട് വിരാട് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. അതിന് തൊട്ടുമുൻപ് ടി20 നായകസ്ഥാനം ഒഴിയുകയും ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് താരത്തെ മാറ്റുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഏറ്റവും വിജയകരമായ ടെസ്റ്റ് ക്യാപ്റ്റനായിരുന്നിട്ടും (68 മത്സരങ്ങളിൽ 40 ജയം) എന്തുകൊണ്ടാണ് പെട്ടെന്ന് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് കോഹ്‌ലി ഇപ്പോൾ വ്യക്തമാക്കുന്നു.
ബാറ്റിംഗിലെ പ്രധാന കരുത്ത് എന്നതിനൊപ്പം ടീമിന്റെ നായകസ്ഥാനം കൂടി ഒന്നിച്ച് കൊണ്ടുപോയത് തന്റെ വ്യക്തിജീവിതത്തെയും മാനസികാരോഗ്യത്തെയും എങ്ങനെ ബാധിച്ചുവെന്ന് കോഹ്‌ലി ഓർത്തെടുത്തു. “ഇന്ത്യൻ ക്രിക്കറ്റിനെ ഒന്നാമത് എത്തിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് എനിക്കുണ്ടായിരുന്നത്. എന്നാൽ ബാറ്റിംഗും ക്യാപ്റ്റൻസിയും ഒന്നിച്ച് കൊണ്ടുപോകുന്നത് ദൈനംദിന ജീവിതത്തിൽ എത്രത്തോളം ഭാരമേറിയതാണെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല. ക്യാപ്റ്റൻസി ഒഴിയുന്ന സമയമായപ്പോഴേക്കും ഞാൻ പൂർണ്ണമായും മാനസികമായി തകർന്നുപോയിരുന്നു . പ്രതീക്ഷകളുടെ ഭാരം താങ്ങാൻ കഴിയാത്തവിധം കഠിനമായിരുന്നു ആ കാലഘട്ടം,” കോഹ്‌ലി പറഞ്ഞു.
ടീമിനുള്ളിൽ സുരക്ഷിതമായ ഒരു അന്തരീക്ഷം ഒരുക്കാൻ മുൻ കോച്ച് രവി ശാസ്ത്രിയും മാനേജ്‌മെന്റും വലിയ പിന്തുണയാണ് നൽകിയതെന്ന് കോഹ്‌ലി പറഞ്ഞു. എന്നാൽ ഫോം നഷ്ടപ്പെട്ടതോടെ രണ്ട് വലിയ ഉത്തരവാദിത്തങ്ങളും ഒന്നിച്ച് ചുമലിലേറ്റുന്നത് കഠിനമായി മാറി. നായകസ്ഥാനം ഒഴിഞ്ഞ ശേഷമുള്ള മോശം സമയങ്ങളിൽ തന്നെ കളിയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ചത് രാഹുൽ ദ്രാവിഡും വിക്രം റാത്തോറുമാണെന്ന് കോഹ്‌ലി വെളിപ്പെടുത്തി.
“ക്യാപ്റ്റൻസി ഒഴിഞ്ഞ ശേഷമാണ് ഞാൻ മറ്റുള്ളവരോട് കൂടുതൽ സംസാരിച്ചു തുടങ്ങിയത്. രാഹുൽ ഭായിയും വിക്രമും എന്നെ അത്രയധികം പരിചരിച്ചു. അവർക്ക് വേണ്ടി കളിക്കണം, റൺസ് നേടണം എന്ന ആഗ്രഹം എന്നിൽ വീണ്ടും നിറച്ചത് അവരാണ്. അവർ നൽകിയ പിന്തുണയ്ക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നന്ദി പറയുന്നു. 2023-ലെ ടെസ്റ്റ് ക്രിക്കറ്റിലെ എന്റെ മികച്ച തിരിച്ചുവരവിന് കാരണം അവരാണ്,” കോഹ്‌ലി കൂട്ടിച്ചേർത്തു.












