പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ അവരുടെ ശക്തമായ കോട്ടയായ കൊൽക്കത്തയിലെ ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി നേതാവും ബംഗാളിൻറെ പുതിയ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരി പരാജയപ്പെടുത്തിയിരുന്നു. എന്നാൽ, ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട ബൂത്ത് തിരിച്ചുള്ള കണക്കുകൾ പ്രകാരം കേവലം മണ്ഡലത്തിൽ മാത്രമല്ല, മമത ബാനർജി താമസിക്കുന്ന സ്വന്തം വാർഡിലും സുവേന്ദു അധികാരി മമതയെ അട്ടിമറിച്ചതായാണ് കണക്കുകൾ വ്യക്തമാകുന്നത്.
മമത ബാനർജിയുടെ കാളീഘട്ടിലെ വസതി ഉൾപ്പെടുന്ന വാർഡ് നമ്പർ 73-ൽ സുവേന്ദു അധികാരി വൻ ഭൂരിപക്ഷമാണ് നേടിയത്. ഈ വാർഡിൽ സുവേന്ദു അധികാരി 8,932 വോട്ടുകൾ നേടിയപ്പോൾ മമതയ്ക്ക് വെറും 4,284 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. അതായത് സ്വന്തം വാർഡിൽ മമതയേക്കാൾ ഇരട്ടിയിലധികം വോട്ടുകൾ സുവേന്ദു നേടി.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി പ്രവർത്തകരോട് പറഞ്ഞിരുന്നത്, “മമതയെ അവരുടെ സ്വന്തം തട്ടകത്തിൽ ചെന്ന് പരാജയപ്പെടുത്തണം” എന്നാണ്. കാളീഘട്ടിൽ നിന്നും ഏകദേശം 150 കിലോമീറ്റർ അകലെയുള്ള കാന്തി സ്വദേശിയായ സുവേന്ദു അധികാരിക്ക് ഭവാനിപൂരിൽ മുൻപ് രാഷ്ട്രീയ അടിത്തറയോ വലിയ സംഘടനാ സ്വാധീനമോ ഇല്ലായിരുന്നു. എന്നിട്ടും അമിത് ഷായുടെ ആ വെല്ലുവിളി സുവേന്ദു അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാക്കി.
ഭവാനിപൂരിൽ സുവേന്ദു അധികാരി 63 ശതമാനം വോട്ട് വിഹിതം നേടിയപ്പോൾ മമത ബാനർജിക്ക് 30 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. ഭവാനിപൂരിലെ ആകെ 267 ബൂത്തുകളിൽ 207 എണ്ണത്തിലും സുവേന്ദു തന്നെയാണ് മുന്നിലെത്തിയത്.
മണ്ഡലത്തിലെ പല ബൂത്തുകളിലും മമതയ്ക്ക് 50 വോട്ടുകൾ പോലും തികച്ചെടുക്കാൻ സാധിച്ചില്ല. ഉദാഹരണത്തിന് ബൂത്ത് നമ്പർ 14-ൽ 43 വോട്ടുകളും, ബൂത്ത് 16-ൽ 42 വോട്ടുകളും, ബൂത്ത് 176-ൽ വെറും 29 വോട്ടുകളും മാത്രമാണ് മമതയ്ക്ക് ലഭിച്ചത്.
2021-ലെ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ വെച്ച് സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയിരുന്നു. തുടർന്ന് ഭവാനിപൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് മമത വീണ്ടും നിയമസഭയിലെത്തിയത്. എന്നാൽ ഇത്തവണ ഭവാനിപൂരിലും 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സുവേന്ദു അധികാരി മമതയെ തറപറ്റിച്ചു.










