മോസ്‌കോ : ഇന്ത്യക്കെതിരെ ഭീഷണി വേണ്ടെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ശക്തമായ മറുപടിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പുടിൻ ശക്തമായ നിലപാട് പ്രഖ്യാപിച്ചത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഒരു നിർദ്ദേശങ്ങൾക്കും ഇന്ത്യ ഇതുവരെ വഴങ്ങിയിട്ടില്ലെന്നും, ഇന്ത്യയുടെ പരമാധികാരത്തെയും സ്വതന്ത്രമായ തീരുമാനങ്ങളെയും ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ലെന്നും പുടിൻ വ്യക്തമാക്കി.
സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവേയാണ് പുടിൻ ട്രംപിന്റെ നയങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ എല്ലായ്പ്പോഴും സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക താല്പര്യങ്ങൾക്കുമാണ് മുൻഗണന നൽകുന്നതെന്ന് പുടിൻ സൂചിപ്പിച്ചു. ഇന്ത്യയ്ക്ക് മേൽ ഉപരോധ ഭീഷണി ഉയർത്താൻ നോക്കിയാൽ അത് ഭീഷണിപ്പെടുത്തുന്നവർക്ക് തന്നെ തിരിച്ചടിയാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആഗോളതലത്തിൽ റഷ്യയെ ഒറ്റപ്പെടുത്താനുള്ള അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും നീക്കങ്ങൾ പൂർണ്ണമായി പരാജയപ്പെട്ടുവെന്നും പുടിൻ ചൂണ്ടിക്കാട്ടി.
ഐടി, സോഫ്റ്റ്‌വെയർ രംഗങ്ങളിൽ ഇന്ത്യ കൈവരിച്ച ആഗോള നേട്ടങ്ങളെയും പുടിൻ വേദിയിൽ പ്രത്യേകം പ്രശംസിച്ചു. അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയാലും ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തവും കരാറുകളും റഷ്യ എന്നും കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പുനൽകിക്കൊണ്ടാണ് പുടിൻ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.








