ഇന്ത്യൻ ക്രിക്കറ്റിലെ 15-കാരൻ അത്ഭുതബാലൻ വൈഭവ് സൂര്യവംശിയെ സീനിയർ ടി20 ടീമിലേക്ക് തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ, താരത്തിനായി ചരിത്രത്തിലാദ്യമായി കടുത്ത നിയമങ്ങളിൽ വൻ ഇളവുകൾ വരുത്തി ബിസിസിഐ. വൈഭവിന്റെ പ്രായക്കുറവ് കണക്കിലെടുത്ത് ശ്രീലങ്ക, യുകെ പര്യടനങ്ങളിൽ താരത്തോടൊപ്പം യാത്ര ചെയ്യാൻ മാതാപിതാക്കളോട് ബിസിസിഐ ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുകയാണ്.
സാധാരണഗതിയിൽ ഇന്ത്യൻ ടീമിന്റെ വിദേശ പര്യടനങ്ങളിൽ കളിക്കാർക്കൊപ്പം മാതാപിതാക്കളെ യാത്ര ചെയ്യാൻ ബിസിസിഐ അനുവദിക്കാറില്ല. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിലെ ഈ അപൂർവ്വ പ്രതിഭയെ മുതിർന്ന താരങ്ങളുടെ ലോകവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നതിനായാണ് ബിസിസിഐ ഈ പ്രത്യേക ആനുകൂല്യം നൽകിയിരിക്കുന്നത്.
തന്റെ കരിയറിൽ ആദ്യമായാണ് വൈഭവ് മുതിർന്ന താരങ്ങൾ മാത്രമുള്ള ഒരു സീനിയർ ടീമിന്റെ ഭാഗമാകുന്നത്. ഈ പര്യടനത്തിൽ അരങ്ങേറ്റം കുറിച്ചാൽ ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന സച്ചിൻ ടെണ്ടുൽക്കറുടെ (16 വയസ്സും 207 ദിവസവും) ചരിത്ര റെക്കോർഡാണ് വൈഭവ് തകർക്കുക. ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഈ തീരുമാനത്തിന് പിന്നിലെ കാര്യങ്ങൾ വ്യക്തമാക്കി:
“ഇന്ത്യ എ ടീമിൽ നിന്നും സീനിയർ ടീമിനൊപ്പം ശ്രീലങ്കയിലേക്ക് പോകാനാണ് അവൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അവനൊരു ചെറിയ കുട്ടിയാണ്, നിയമപരമായി ഒരു മൈനർ. പൂർണ്ണവളർച്ചയെത്തിയ മുതിർന്ന പുരുഷന്മാർക്കൊപ്പം യാത്ര ചെയ്യുമ്പോൾ കുടുംബത്തിൽ നിന്നും ആരെങ്കിലും കൂടെയുണ്ടാകുന്നത് തന്നെയാണ് നല്ലത്. അതുകൊണ്ട് ഞങ്ങൾ അവന്റെ മാതാപിതാക്കളോട് അഭ്യർത്ഥന നടത്തിയിട്ടുണ്ട്. അവർക്ക് താല്പര്യമുണ്ടെങ്കിൽ കൂടെപ്പോകാം. വൈഭവിന്റെ പിതാവ് നാളെ തന്നെ ശ്രീലങ്കയിലേക്ക് തിരിക്കും.”
ശ്രീലങ്കയ്ക്ക് ശേഷം ഇംഗ്ലണ്ട് പര്യടനത്തിനും പോകാൻ മാതാപിതാക്കൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബിസിസിഐ അതിനുള്ള പൂർണ്ണ പിന്തുണയും സാമ്പത്തിക സഹായവും നൽകുമെന്നും, മുതിർന്ന കളിക്കാർക്കൊപ്പം അഡ്ജസ്റ്റ് ചെയ്യാൻ അവന് സമയം ആവശ്യമാണെന്നും സൈകിയ കൂട്ടിച്ചേർത്തു. വൈഭവിനെ ഇത്ര വേഗത്തിൽ സീനിയർ ടീമിലേക്ക് കൊണ്ടുവന്നതിനെക്കുറിച്ച് ചീഫ് സെലക്ടർ അജിത് അഗാർക്കർ മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയുണ്ടായി:
“അവൻ യഥാർത്ഥത്തിൽ സ്വന്തം പ്രകടനം കൊണ്ട് സ്വയം ടീമിലേക്ക് നടന്നു കയറിയതാണ്. ഐപിഎല്ലിലെ പ്ലേ-ഓഫ് മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയത് നമ്മൾ കണ്ടതാണ്. ഈ ചെറിയ പ്രായത്തിൽ അവൻ എങ്ങനെ ബാറ്റ് ചെയ്യുന്നു എന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ല. കഴിഞ്ഞ സീസണിലെ മികച്ച തുടർച്ചയാണ് ഈ വർഷവും അവൻ കാട്ടിയത്. ഐപിഎൽ പോലൊരു കടുത്ത സമ്മർദ്ദമുള്ള ടൂർണമെന്റിൽ ഒരു കുട്ടി ഇത്രയും സ്ഥിരതയാർന്ന പ്രകടനം നടത്തുന്നത് സവിശേഷമാണ്.” അദ്ദേഹം പറഞ്ഞു നിർത്തി.










