ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനെതിരെ പൂർണ്ണ ആധിപത്യം സ്ഥാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ഒന്നാം ഇന്നിങ്സിൽ വമ്പൻ സ്കോർ അടിച്ചെടുത്താണ് അഫ്ഗാനെ ഇന്നിങ്സിനും 300 റൺസിനും തകർത്തുവിട്ടത്. നായകന്റെ ഇന്നിങ്സുമായി മുന്നിൽ നിന്ന് നയിച്ച ശുഭ്മൻ ഗില്ലും തകർപ്പൻ സെഞ്ച്വറി നേടിയ കെ.എൽ രാഹുലും ഇന്ത്യൻ ബാറ്റിങ്ങിനെ നയിച്ചപ്പോൾ ബോളിങ്ങിൽ മാനവ് സുന്ദറും വാഷിംഗ്‌ടൺ സുന്ദറും ഇന്ത്യൻ ഹീറോസായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 127 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 564 റൺസ് എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തോടെ കളിച്ച ഗിൽ 177 പന്തിൽ 15 ഫോറുകളും ഒരു സിക്സറുമടക്കം 126 റൺസോടെ ടീമിന്റെ ടോപ്പ് സ്കോററായി. 165 പന്തിൽ 11 ഫോറുകളുടെ അകമ്പടിയോടെ ക്ലാസ്സ് സെഞ്ച്വറി പൂർത്തിയാക്കി രാഹുൽ ടീമിന് കരുത്തായി. അഫ്ഗാനിസ്ഥാന് വേണ്ടി സലീം സാഫി 6വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ഇന്ത്യൻ ബാറ്റർമാരുടെ റൺവേട്ട തടയാൻ അവർക്കായില്ല.
ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മറുപടിയായി ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കം മുതൽ തന്നെ പിഴച്ചു. ഇന്ത്യൻ ബൗളിങ് നിരയ്ക്ക് മുന്നിൽ പതറിയ അവർ 58.4 ഓവറിൽ 152 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. അഫ്ഗാൻ നിരയിൽ 135 പന്തിൽ 60 റൺസെടുത്ത റഹ്മത് ഷാ മാത്രമാണ് അല്പമെങ്കിലും ചെറുത്തുനിന്നത്. ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിദി 20 റൺസും, സെദിഖുള്ള അടൽ 17 റൺസും നേടി. ഇടങ്കയ്യൻ സ്പിന്നർ മാനവ് സൂതറിന്റെ മാന്ത്രിക ബൗളിങ്ങാണ് അഫ്ഗാന്റെ നട്ടെല്ലൊടിച്ചത്. അബ്ദുൽ മാലിക്, റഹ്മത് ഷാ, അഫ്സർ സസായി, ഷറഫുദ്ദീൻ അഷ്‌റഫ്, മുഹമ്മദ് സലീം സാഫി എന്നിവരുടേതുൾപ്പെടെ 6 വിക്കറ്റുകളാണ് സുതർ ഒന്നാം ഇന്നിങ്സിൽ വേട്ടയാടിയത്. പ്രസീദ്ധ് കൃഷ്ണ 3 വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും നേടി പിന്തുണ നൽകി.
വമ്പൻ ലീഡ് വഴങ്ങി രണ്ടാമതും ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന അഫ്ഗാനിസ്ഥാന് രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ ബൗളർമാരുടെ ആക്രമണത്തിന് മുന്നിൽ മറുപടിയുണ്ടായിരുന്നില്ല. വെറും 35.5 ഓവറിൽ 112 റൺസിന് അഫ്ഗാന്റെ രണ്ടാമത്തെ ഇന്നിങ്സും അവസാനിച്ചു. 80 പന്തിൽ 42 റൺസെടുത്ത ഓപ്പണർ സെദിഖുള്ള അടൽ ആണ് രണ്ടാം ഇന്നിങ്സിലെ അവരുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി വാഷിംഗ്‌ടൺ നാലും കുൽദീപ് മൂന്നും വിക്കറ്റ് നേടി തിളങ്ങി.












