അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്യാമ്പിൽ നിന്നും ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഐപിഎൽ 2026 സീസൺ മുതൽ ഫിറ്റ്നസ് പ്രശ്നങ്ങൾ നേരിടുന്ന രോഹിത് ശർമ്മയുടെയും ഹാർദിക് പാണ്ഡ്യയുടെയും കാര്യത്തിൽ അന്തിമ തീരുമാനം ഫിറ്റ്നസ് ടെസ്റ്റിന് ശേഷമേ ഉണ്ടാകൂ എന്ന് ടീം ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക് വ്യക്തമാക്കി. ജൂൺ 13 ശനിയാഴ്ച ധർമ്മശാലയിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം നടക്കുന്നത്.
ഇരുതാരങ്ങളുടെയും പങ്കാളിത്തത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ കോച്ചിന്റെ മറുപടി ഇങ്ങനെയായിരുന്നു “അവർക്ക് ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചോ ഇല്ലയോ എന്ന കാര്യത്തിൽ എനിക്ക് നിലവിൽ ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ല. എങ്കിലും അവർ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. കേട്ട വിവരങ്ങൾ വെച്ച് അവർക്ക് കുഴപ്പമൊന്നുമില്ല, എങ്കിലും നിയമപ്രകാരമുള്ള ഫിറ്റ്നസ് ടെസ്റ്റിന് അവർ വിധേയരാകേണ്ടതുണ്ട്.”
മുംബൈ ഇന്ത്യൻസ് ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഐപിഎൽ 2026 സീസണിലാണ് ഇരുതാരങ്ങൾക്കും പരിക്കേൽക്കുന്നത്. രോഹിത് ശർമ്മ ഹാംസ്ട്രിങ് ഇഞ്ചുറി കാരണം സീസണിലെ 14 മത്സരങ്ങളിൽ 9 എണ്ണത്തിൽ മാത്രമാണ് രോഹിതിന് കളിക്കാൻ സാധിച്ചത്. ഹാർദിക് പാണ്ഡ്യ കാരണം 10 മത്സരങ്ങളിൽ മാത്രമാണ് ഹാർദിക് മൈതാനത്തിറങ്ങിയത്. നിലവിൽ ഇരുവരും മെഡിക്കൽ ടീമിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.
കഴിഞ്ഞ ഐപിഎൽ സീസണിൽ തികച്ചും വ്യത്യസ്തമായ പ്രകടനങ്ങളാണ് ഇരുതാരങ്ങളും പുറത്തെടുത്തത്, കളിച്ച 9 മത്സരങ്ങളിൽ നിന്ന് 35-ന് മുകളിൽ ശരാശരിയിലും 157.22 സ്ട്രൈക്ക് റേറ്റിലും രണ്ട് അർദ്ധസെഞ്ച്വറികൾ ഉൾപ്പെടെ 283 റൺസ് അടിച്ചുകൂട്ടാൻ രോഹിതിന് സാധിച്ചു. നായകനായും കളിക്കാരനായും ഹാർദിക് ഫ്ലോപ്പ്. നായകനെന്ന നിലയിലും ഓൾറൗണ്ടർ എന്ന നിലയിലും ഹാർദിക്കിന് ഇത് മറക്കാനാഗ്രഹിക്കുന്ന സീസണാണ്. 10 ഇന്നിങ്സുകളിൽ നിന്ന് വെറും 206 റൺസ് മാത്രമാണ് താരം നേടിയത് (ശരാശരി 22.88). ബൗളിങ്ങിൽ 11.42 എന്ന ഭീമമായ ഇക്കോണമിയിൽ വെറും 4 വിക്കറ്റുകൾ മാത്രമാണ് ഹാർദിക് വീഴ്ത്തിയത്. ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിൽ കളിച്ച 10 മത്സരങ്ങളിൽ വെറും 2 എണ്ണത്തിൽ മാത്രമാണ് മുംബൈയ്ക്ക് ജയിക്കാനായത്. 2024 മുതൽ 2026 വരെയുള്ള മൂന്ന് സീസണുകളിൽ രണ്ടിലും മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകാനും ഇത് കാരണമായി.











