1996-ൽ പുറത്തിറങ്ങിയ ‘ദി പ്രിൻസ്’ എന്ന മോഹൻലാൽ ചിത്രം നിങ്ങൾ കണ്ടിട്ടുണ്ടോ? ചിത്രം വലിയ പരാജയമാകുകയും അതിനേക്കാൾ ഏറെ ചർച്ചകൾക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്. സിനിമയിലെ നായകനായ മോഹൻലാലിൻറെ ശബ്ദത്തിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും പ്രേക്ഷകർക്കിടയിൽ വലിയ മിഥ്യാധാരണകൾക്ക് കാരണമാകുകയും ചെയ്തിരുന്നു.
മലയാളിക്ക് ഏറെ സുപരിചിതമായ മോഹൻലാലിൻറെ ശബ്ദവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഇതുവരെ കേൾക്കാത്ത ഒന്നായിരുന്നു അന്ന് ആളുകൾ കേട്ടത്. സിനിമയിൽ മോഹൻലാലിന് വേണ്ടി മറ്റാരോ ആണ് ഡബ്ബ് ചെയ്തത് എന്നൊരു ശക്തമായ പ്രചാരണം ആ സമയത്ത് ഉണ്ടായിരുന്നു. എന്നാൽ അത് മറ്റാരുടെയും ശബ്ദമല്ലായിരുന്നു, മോഹൻലാൽ തന്നെയാണ് ആ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തത്.
അതുവരെ കേൾക്കാത്ത പതിവ് കാന്തിക ശബ്ദത്തിൽ നിന്നും വലിയൊരു വ്യത്യാസം (ഒരുതരം ബേസ് കൂടിയ ഘനമുള്ള ശബ്ദം) സിനിമയിൽ അനുഭവപ്പെട്ടു. തീയേറ്ററുകളിൽ സിനിമ എത്തിയപ്പോൾ ലാലിന്റെ ശബ്ദം തിരിച്ചറിയാൻ കഴിയാതെ പ്രേക്ഷകർ നിരാശപ്പെടുകയും, ഡബ്ബിങ്ങിനെ ചൊല്ലി വിവാദങ്ങൾ ഉയരുകയും ചെയ്തു. ഇതോടെ, സിനിമയിൽ കേൾക്കുന്നത് തന്റെ സ്വന്തം ശബ്ദം തന്നെയാണ് എന്ന് വ്യക്തമാക്കി മോഹൻലാലിന് അക്കാലത്ത് ഔദ്യോഗികമായി സംസാരിക്കേണ്ട അവസ്ഥ വരികയും ചെയ്തു.
തമിഴിലെ പ്രമുഖ സംവിധായകൻ സുരേഷ് കൃഷ്ണയുടെ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. അദ്ദേഹം പിന്നീട് ഒരഭിമുഖത്തിൽ പറഞ്ഞത്, അമിതാഭ് ബച്ചന് ‘അഗ്നിപഥ്’ എന്ന സിനിമയിൽ ശബ്ദം മാറ്റിയപ്പോൾ ഉണ്ടായതുപോലെയുള്ള ഒരു തിരിച്ചടിയാണ് ‘ദി പ്രിൻസ്’ സിനിമയിൽ മോഹൻലാലിന്റെ ശബ്ദമാറ്റം കാരണം സംഭവിച്ചതെന്നാണ്. ലാലിന്റെ ഈ ശബ്ദമാറ്റം സിനിമയുടെ പരാജയത്തിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. മോഹൻലാലിൻറെ ഈ ശബ്ദത്തിൽ ഉണ്ടായ മാറ്റത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ കരിയർ തീർന്നെന്നും ഇനി ഒരു തിരിച്ചുവരവ് ഇല്ലെന്നും പലരും പറയാൻ തുടങ്ങി. എന്നാൽ അതൊക്കെ വെറും തോന്നൽ ആയിരുന്നു എന്ന് ഈ ആളുകൾക്ക് തന്നെ പിന്നീട് പറയേണ്ടി വന്നു. ‘ദി പ്രിൻസ്’ എന്ന ചിത്രത്തിന്റെ പരാജയത്തിനും ശബ്ദത്തിനുണ്ടായ താൽക്കാലിക മാറ്റത്തിനും ശേഷം മലയാള സിനിമാ ലോകം സാക്ഷ്യം വഹിച്ചത് മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും ശക്തവും സമാനതകളില്ലാത്തതുമായ ഒരു തിരിച്ചുവരവിനാണ്.
1997 ൽ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ഇരുവർ, ഒരു യാത്രാമൊഴി, ആറാം തമ്പുരാൻ തുടങ്ങി എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റ് ആയി മാറിയപ്പോൾ ഇതിൽ ആ വർഷമിറങ്ങിയ റൊമാന്റിക്-കോമഡി ചിത്രമായ ‘ചന്ദ്രലേഖ’യ്ക്കുള്ള പങ്ക് വലുതാണ്. പ്രിയദർശൻ-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ഈ ചിത്രം തീയേറ്ററുകളിൽ വൻ വിജയമാണ് കൊയ്തത്. ‘ചന്ദ്രലേഖ’യുടെ ഡബ്ബിങ് സമയത്ത് സംവിധായകൻ പ്രിയദർശൻ മോഹൻലാലിനോട് തന്റെ സ്വാഭാവിക ശൈലിയിൽ, അല്പം ഉച്ചത്തിൽ, വേഗത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. മോഹൻലാലിന്റെ തനത് കോമഡി ടൈമിങ്ങും കിലുക്കം ശൈലിയിലുള്ള സംഭാഷണങ്ങളും തിരികെ കൊണ്ടുവരിക എന്നതായിരുന്നു പ്രിയന്റെ ലക്ഷ്യം. ഇത് പൂർണ്ണ വിജയം കാണുകയും പ്രേക്ഷകർ തങ്ങളുടെ പഴയ ‘ലാലേട്ടനെ’ തിരികെ കിട്ടിയ സന്തോഷത്തോടെ ചിത്രത്തെ നെഞ്ചേറ്റുകയും ചെയ്തു.
ചിത്രത്തിലെ മോഹൻലാലിൻറെ കഥാപാത്രമായ അപ്പുക്കുട്ടൻ പറഞ്ഞ പല ഡയലോഗുകളും ഇന്നും നമ്മുടെ ഒകെ മനസ്സിൽ ഉണ്ട്. അദ്ദേഹത്തിന്റെ ടൈമിങ്ങും, സൗണ്ട് മോഡുലേഷനും എല്ലാം പെർഫെക്ട് ആയി വന്നപ്പോൾ “ഇനി ഒരു തിരിച്ചുവരവ്” ഇല്ല എന്ന് പറഞ്ഞവർ തന്നെ അദ്ദേഹത്തിനായി കൈയടിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ…












