ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി-20 മത്സരത്തിൽ ഒരു റണ്ണിന് പുറത്തായ മലയാളി താരം സഞ്ജു സാംസണെ പ്ലെയിങ് ഇലവനിൽ നിന്ന് മാറ്റരുതെന്ന ശക്തമായ വാദവുമായി മുൻ ഇന്ത്യൻ താരം സബ കരീം. സഞ്ജുവിന് പകരം 15-കാരൻ വൈഭവ് സൂര്യവംശിയെ ഓപ്പണറായി കൊണ്ടുവരണമെന്ന ചർച്ചകൾ സജീവമാകുന്നതിനിടെയാണ് സഞ്ജുവിനെ പിന്തുണച്ച് സാബ കരീം രംഗത്തെത്തിയത്. എല്ലാവരും തന്നെ മാത്രം എന്തിനാണ് ലക്ഷ്യം വെക്കുന്നത് എന്ന് സഞ്ജു ഇപ്പോൾ ചിന്തിക്കുന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാർ സ്‌പോർട്‌സിന്റെ ‘ഫോളോ ദി ബ്ലൂസ്’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് മുൻ താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതിനെ അനുകൂലിച്ച് ചേതേശ്വർ പുജാരയും രംഗത്തെത്തി. ബുധനാഴ്ച ഡർഹാമിൽ നടന്ന ഒന്നാം ടി20-ൽ സഞ്ജു 7 പന്തിൽ ഒരു റൺസ് മാത്രമെടുത്ത് പുറത്തായിരുന്നു. ഇന്ത്യ 189/7 എന്ന സ്കോർ പടുത്തുയർത്തിയെങ്കിലും മഴ കാരണം കളി ഉപേക്ഷിക്കുകയായിരുന്നു. സഞ്ജുവിന്റെ തുടർച്ചയായ ഫോമില്ലായ്മ കാരണം രണ്ടാം ടി20-ൽ വൈഭവ് സൂര്യവംശിയെ കളിപ്പിക്കുമോ എന്ന ചോദ്യത്തിന് സബ കരീം നൽകിയ മറുപടി ഇങ്ങനെയായിരുന്നു:
“ഈ ഘട്ടത്തിൽ സഞ്ജുവിനെ മാറ്റുമെന്ന് ഞാൻ കരുതുന്നില്ല. അവൻ ഒരു അസാധാരണ കളിക്കാരനും മാച്ച് വിന്നറുമാണ്. മികച്ചൊരു ഐപിഎൽ സീസണായിരുന്നു അവന്റേത്. അതിന് തൊട്ടുമുൻപ് നടന്ന ടി20 ലോകകപ്പിലെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ കൂടിയായിരുന്നു അവൻ. എന്നിട്ടും നമ്മൾ എന്താണ് ഈ പറയുന്നത്? ‘എല്ലാവരും എന്തിനാണ് എനിക്ക് നേരെ മാത്രം തോക്കുചൂണ്ടുന്നത്’ എന്ന് സഞ്ജു ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും. സഞ്ജുവിന് ഇപ്പോൾ പിന്തുണയാണ് നൽകേണ്ടത്.”
“വൈഭവിനെ സംബന്ധിച്ച് ഇതൊരു നല്ല പഠനകാലമാണ്. ഈ ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനിലേക്ക് എത്തണമെങ്കിൽ ആ അവസരം കഠിനാധ്വാനത്തിലൂടെ അർഹിച്ചു വാങ്ങേണ്ടതാണെന്ന് അവൻ മനസ്സിലാക്കണം. ഈ അന്തരീക്ഷം അവനെ ഒരു മികച്ച കളിക്കാരനായും നല്ലൊരു മനുഷ്യനായും വളരാൻ സഹായിക്കും. അവൻ അസാധ്യ പ്രതിഭയാണെന്നതിൽ തർക്കമില്ല, എങ്കിലും ഇത്തരം കടുത്ത മത്സരമുള്ള സാഹചര്യങ്ങളിൽ അവൻ തന്റെ സമയത്തിനായി ക്ഷമയോടെ കാത്തിരുന്നേ പറ്റൂ.” അദ്ദേഹം പറഞ്ഞു.
സാബ കരീമിന്റെ നിലപാടിനോട് പൂർണ്ണമായും യോജിച്ചുകൊണ്ടാണ് മുൻ ഇന്ത്യൻ ടെസ്റ്റ് താരം ചേതേശ്വർ പുജാരയും സംസാരിച്ചത്. 15 വയസ്സ് മാത്രം പ്രായമുള്ള വൈഭവിന് ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞത് തന്നെ വലിയൊരു സ്വപ്ന സാക്ഷാത്കാരമാണെന്ന് പുജാര ഓർമ്മിപ്പിച്ചു.
“ഇത് അവന് ലഭിച്ച ഒരു വമ്പൻ അവസരമാണ്. പ്ലെയിങ് ഇലവനിൽ സ്ഥാനം കിട്ടിയില്ലെങ്കിലും അവൻ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. 15-അംഗ ടീമിൽ ഇടംപിടിക്കുക എന്നത് തന്നെ ഒരു വലിയ കാര്യമാണ്. പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കുമ്പോൾ അത് ഇതിലും വലിയ നിമിഷമായി മാറും. എങ്കിലും അവൻ തന്റെ അവസരത്തിനായി കാത്തിരിക്കണം. മുതിർന്ന കളിക്കാർക്കും പരിശീലകർക്കുമൊപ്പം പരിശീലനം നടത്താൻ കഴിയുന്നത് വൈഭവിന് വലിയ പോസിറ്റീവ് എനർജി നൽകും. ഇംഗ്ലണ്ടിലെ വ്യത്യസ്തമായ പിച്ചുകളിൽ പ്രാക്ടീസ് ചെയ്യുന്നത് അവന് വലിയ ഗുണം ചെയ്യും.” – പുജാര വ്യക്തമാക്കി.












