ന്യൂഡൽഹി : ജൂൺ മാസത്തിൽ ഇന്ത്യയിലെ പ്രമുഖ കാർ നിർമ്മാതാക്കൾ മികച്ച വിൽപ്പന രേഖപ്പെടുത്തു. ആഭ്യന്തര വിപണിയിലെ ശക്തമായ ഡിമാൻഡും കയറ്റുമതിയിലുണ്ടായ വർദ്ധനവുമാണ് ഇതിന് കാരണമായത്. മാരുതി സുസുക്കി ജൂണിൽ മൊത്തം രണ്ട് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് വലിയ നേട്ടം കൈവരിച്ചു.
മൊത്തം 2,00,390 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ഇതിൽ 1,50,150 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലും 7,472 യൂണിറ്റുകൾ മറ്റ് ഒഇഎമ്മുകൾക്കും 42,768 യൂണിറ്റുകൾ കയറ്റുമതിയായുമാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര വിപണിയിൽ പാസഞ്ചർ കാർ വിഭാഗത്തിൽ നിന്ന് മാത്രം 75,231 യൂണിറ്റുകളുടെ വിൽപ്പനയുണ്ടായി.
ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 69 ശതമാനം വാർഷിക വളർച്ചയോടെ 63,083 കാറുകളും എസ്‌യുവികളും വിറ്റഴിച്ചു. ഇതിൽ 14,800 യൂണിറ്റുകൾ ഇലക്ട്രിക് വാഹനങ്ങളാണ്. 2025 ജൂണിനെ അപേക്ഷിച്ച് ഇവി വിൽപ്പന മൂന്നിരട്ടിയോളം വർദ്ധിച്ച് കമ്പനിയുടെ ഏറ്റവും ഉയർന്ന പ്രതിമാസ ഇവി വിൽപ്പനയായി ഇത് മാറി.
മഹീന്ദ്രയും ജൂണിൽ മികച്ച പ്രകടനം കാഴ്ചവച്ചു. യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ മഹീന്ദ്ര 60,393 വാഹനങ്ങൾ ആഭ്യന്തരമായി വിറ്റഴിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം വാർഷിക വളർച്ചയാണ്. ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ജൂണിൽ ആകെ 51,335 യൂണിറ്റുകൾ വിറ്റഴിച്ചു. ഇതിൽ 39,635 യൂണിറ്റുകൾ ആഭ്യന്തര വിൽപ്പനയും 11,700 യൂണിറ്റുകൾ കയറ്റുമതിയുമാണ്.
എന്നാൽ, കമ്പനിയുടെ ഒരു വിതരണക്കാരന്റെ നിർമ്മാണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം കാരണം ഉൽപ്പാദനത്തിൽ താൽക്കാലിക തടസ്സം നേരിട്ടതിനെ തുടർന്ന് 13,900 യൂണിറ്റുകളുടെ ഉൽപ്പാദന നഷ്ടമുണ്ടായതായി ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ തരുൺ ഗാർഗ് വ്യക്തമാക്കി. ഈ വെല്ലുവിളികൾക്കിടയിലും ഹ്യൂണ്ടായ് മികച്ച വിൽപ്പനയാണ് ജൂണിൽ നടത്തിയത്.












