2027-ലെ ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആരംഭിക്കാനിരിക്കെ, മുതിർന്ന താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവരുടെ ഭാവിയെക്കുറിച്ച് നിർണായക ചർച്ചകൾ നടക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ കോഹ്‌ലിക്കും ജഡേജയ്ക്കും കാര്യമായ സമ്മർദ്ദമില്ലെങ്കിലും രോഹിത് ശർമ്മയുടെ കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിയുടെ നിലപാട് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്
സെലക്ഷൻ പാനൽ പുതിയ മാറ്റങ്ങളെക്കുറിച്ച് ആലോചിക്കുന്നതായി അജിത് അഗാർക്കർ ഒഴികെയുള്ള മറ്റൊരു സെലക്ഷൻ കമ്മിറ്റി അംഗം രോഹിതിനെ അറിയിച്ചതായും ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം വിരമിക്കാമെന്ന് കരുതിയിരുന്നെങ്കിലും ലോർഡ്സിൽ നേടിയ തകർപ്പൻ 138 റൺസോടെ ആ തീരുമാനം തൽക്കാലം ഒഴിവാക്കിയതായും അഭ്യൂഹങ്ങളുണ്ട്.
ഈ ചർച്ചകൾ സജീവമായി നിൽക്കവെ, 2027 ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും സാന്നിധ്യം ഇന്ത്യൻ ടീമിന് എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കി മുൻ ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജോണ്ടി റോഡ്സ് രംഗത്തെത്തി.
ലോകകപ്പ് പോലെയുള്ള കടുത്ത സമ്മർദ്ദമുള്ള ടൂർണമെന്റുകളിൽ കളിക്കാരുടെ കായികക്ഷമതയും ഫോമും പോലെ തന്നെ നിർണായകമാണ് അവരുടെ പരിചയസമ്പത്തെന്നും, അത്തരം ഘട്ടങ്ങളിൽ രോഹിത് ശർമ്മയെപ്പോലൊരു താരം ടീമിലുണ്ടാകുന്നത് വലിയ മുതൽക്കൂട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാല് ലോകകപ്പുകൾ കളിച്ചതിന്റെ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ കടുത്ത മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാൻ രോഹിതിന്റെ സാന്നിധ്യം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിജയങ്ങളോടും റൺസിനോടുമുള്ള അടങ്ങാത്ത ആഗ്രഹമാണ് വിരാട് കോഹ്‌ലിയെ അസാധാരണനായ ഫിനിഷറാക്കി മാറ്റുന്നതെന്നും റോഡ്സ് അഭിപ്രായപ്പെട്ടു. കഴിവുകളോടൊപ്പം കളിക്കളത്തിലെ മാനസിക കരുത്ത് കൂടി വിലയിരുത്തിയാണ് ലോകകപ്പ് ടീമുകളെ തിരഞ്ഞെടുക്കേണ്ടത്. 2027-ലെ വലിയ പോരാട്ടത്തിലേക്ക് ടീം ഇന്ത്യ പിച്ചുവെക്കുമ്പോൾ രോഹിതിന്റെ നായക പരിചയവും കോഹ്‌ലിയുടെ അസാമാന്യ പോരാട്ടവീര്യവും ടീമിന് ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണെന്നും ക്രിക്കറ്റ് ഇതിഹാസം കൂട്ടിച്ചേർത്തു.












