ഇസ്ലാമാബാദ് : ഇന്ത്യൻ വ്യോമസേനയുടെ പ്രഹരശേഷിയിലും ബ്രഹ്മോസ് മിസൈലുകൾ സൃഷ്ടിച്ച നാശനഷ്ടങ്ങളിലും പതറിയ പാകിസ്ഥാൻ വ്യോമതാവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ചൈനീസ് വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നു. ചൈനീസ് നിർമ്മിത ഹ്രസ്വദൂര മിസൈൽ പ്രതിരോധ സംവിധാനമായ എച്ച്.ക്യു-17 എഇ (HQ-17AE) ആണ് പുതുതായി സേനയുടെ ഭാഗമാക്കിയതായി പാകിസ്ഥാൻ വ്യക്തമാക്കിയത്. തങ്ങളുടെ വ്യോമതാവളങ്ങളെ സംരക്ഷിക്കുന്നതിനായി ഒരുക്കിയ പുതിയ ആയുധശേഖരത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടതിലാണ് ചൈനയിൽ നിന്നും തുർക്കിയിൽ നിന്നും പുതിയ സംവിധാനങ്ങൾ എത്തിച്ചതായി വ്യോമസേന വെളിപ്പെടുത്തിയത്.
മുൻപ് ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളിൽ പാകിസ്ഥാന്റെ പക്കലുണ്ടായിരുന്ന ചൈനീസ് നിർമ്മിത എച്ച്.ക്യു-16 സംവിധാനങ്ങളുടെ റഡാറുകൾ ഉൾപ്പെടെ തകർക്കപ്പെട്ടിരുന്നു. ഇത് മറികടക്കാൻ വ്യോമതാവളങ്ങൾക്ക് ചുറ്റും അടുത്ത ഘട്ട പ്രതിരോധ വലയം തീർക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം. റഷ്യൻ നിർമ്മിത ടോർ-എം1 സംവിധാനത്തെ അടിസ്ഥാനമാക്കി ചൈന വികസിപ്പിച്ചെടുത്ത എച്ച്.ക്യു-17 വ്യോമവേധ സംവിധാനം, ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, താഴ്ന്നു പറക്കുന്ന വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെ നേരിടാൻ പ്രാപ്തമായതാണ്. ഏകദേശം ഇരുപത് കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ഈ സംവിധാനം ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് മിസൈലുകൾ തൊടുക്കാൻ പ്രാപ്തമാണെന്നും അവകാശപ്പെടുന്നു.
ഇതോടൊപ്പം ഡ്രോൺ ഭീഷണികളെ നേരിടാൻ തുർക്കി കമ്പനിയായ അസെൽസാൻ വികസിപ്പിച്ച കോർകുട്ട് 35 എം.എം സ്വയം നിയന്ത്രിത വിമാനവേധ തോക്കുകളും പാകിസ്ഥാൻ വ്യോമസേന സ്വന്തമാക്കിയിട്ടുണ്ട്. കുറഞ്ഞ ദൂരത്തിലുള്ള വ്യോമാക്രമണങ്ങളെ ഫലപ്രദമായി ചെറുക്കുകയാണ് ഈ ബഹുതല പ്രതിരോധ സംവിധാനത്തിലൂടെ പാകിസ്ഥാൻ ലക്ഷ്യമിടുന്നത്.
എങ്കിലും ഇന്ത്യയുടെ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിനെ തടയാൻ ഇത്തരം പ്രതിരോധ സംവിധാനങ്ങൾക്ക് സാധിക്കില്ലെന്ന് അന്താരാഷ്ട്ര പ്രതിരോധ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗതയിൽ ഭൂപ്രകൃതിയോട് ചേർന്ന് അതിവേഗത്തിൽ സഞ്ചരിക്കുന്ന ബ്രഹ്മോസ് അവസാന നിമിഷങ്ങളിൽ മാത്രമേ ഈ പ്രതിരോധ സംവിധാനങ്ങളുടെ റഡാറുകളിൽ പതിക്കുകയുള്ളൂ. അതിനാൽ പ്രതികരിക്കാൻ ലഭിക്കുന്ന സമയം വിരലിലെണ്ണാവുന്ന സെക്കൻഡുകൾ മാത്രമായി ചുരുങ്ങുന്നത് എച്ച്.ക്യു-17 ന്റെ ഫലപ്രാപ്തിയെ സാരമായി ബാധിക്കും. കൂടാതെ വ്യോമപ്രതിരോധ റഡാറുകളെ ദൂരത്തുനിന്ന് തന്നെ തകർക്കാൻ ശേഷിയുള്ള രുദ്രം പോലുള്ള ആന്റി-റേഡിയേഷൻ മിസൈലുകൾ ഇന്ത്യ വികസിപ്പിക്കുന്നത് പാകിസ്ഥാന്റെ പുതിയ പ്രതിരോധ നീക്കങ്ങൾക്ക് കനത്ത വെല്ലുവിളിയായി തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.












