കണ്ണൂര്‍: വളപട്ടണത്തെ കണ്ടല്‍പാര്‍ക്ക് പുനഃസ്ഥാപിക്കുമെന്ന വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവന വിവാദമായി. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ആരംഭിച്ച വളപട്ടണത്തെ കണ്ടല്‍പാര്‍ക്ക് രാഷ്ട്രീയ സമ്മര്‍ദ്ദത്താല്‍ പൂട്ടേണ്ടി വന്നതിനാല്‍ പുഴ കൂടുതല്‍ മലിനമായെന്നും അതിനാല്‍ കണ്ടല്‍പാര്‍ക്ക് പുനഃസ്ഥാപിക്കാനുളള നടപടികള്‍ കൈക്കൊള്ളുമെന്നുമാണ് ജയരാജന്റെ പ്രസംഗം. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വളപട്ടണം പുഴയോരത്തെ കണ്ടല്‍ തൈ നടീല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ടല്‍പാര്‍ക്ക് ഇവിടെ ഉണ്ടായിരുന്നെങ്കില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായി പാപ്പിനിശ്ശേരി മാറിയേനെ. നാടിനോട് പ്രതിബദ്ധതയില്ലാത്ത കാണ്ടാമൃഗങ്ങളെന്ന് പറയുന്നവരാണ് പാര്‍ക്ക് നശിപ്പിക്കുവാന്‍ മുന്നില്‍ നിന്നതെന്നും ജയരാജന് പറഞ്ഞു.
സിപിഐഎം നിയന്ത്രണത്തിലുളള ടൂറിസം സൊസൈറ്റി സുപ്രീംകോടതിയില്‍ നിന്ന് കണ്ടല്‍പാര്‍ക്ക് നിലനിന്നിരുന്ന സ്ഥലം കൈകാര്യം ചെയ്യാനും കണ്ടല്‍ ചെടി സംരക്ഷിക്കാനുമുളള അനുമതി നേടി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വാണിജ്യ അടിസ്ഥാനത്തില്‍ പാര്‍ക്ക് തുടങ്ങാനുളള അനുമതി കോടതി നല്‍കിയിട്ടില്ല അത് കൂടി നേടാനാണ് സിപിഐഎം ശ്രമിക്കുന്നത്.
അതേസമയം സിപിഐഎം അനധികൃതമായി കണ്ടല്‍പാര്‍ക്ക് നിര്‍മാണവുമായി വീണ്ടും മുന്നോട്ട് വരാനാണ് ലക്ഷ്യമെങ്കില്‍ കോണ്‍ഗ്രസ് അതിന്റെ എല്ലാ ശക്തികളും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസിന്റെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന് പറഞ്ഞു.
2010ലാണ് സിപിഐഎം നേതൃത്വത്തിലുള്ള പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റി വളപട്ടണം പുഴയോരത്ത് കണ്ടല്‍ പാര്‍ക്ക് ആരംഭിച്ചത്. ഏക്കര്‍ കണക്കിന് കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ച് ആരംഭിച്ച പാര്‍ക്കിനെതിരെ പരിസ്ഥിതി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നതോടെ വലിയ വിവാദമായിരുന്നു.
എതിര്‍പ്പുകളുടെ തുടര്‍ന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പാര്‍ക്ക് പൂട്ടാന്‍ ഉത്തരവിട്ടിരുന്നു. ജയരാജന്റെ ഇപ്പോഴത്തെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
Discussion about this post