മറ്റ് മതങ്ങളില്‍ വിവാഹമോചന നിയമത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ നടന്നപ്പോള്‍ സ്വാതന്ത്രം നേടി 70 വര്‍ഷമായിട്ടും ഇന്ത്യന്‍ മുസ്ലീങ്ങള്‍ അചഞ്ചലരായി തുടരുന്നുവെന്ന് എഴുത്തുകാരി ഡോ.ഖദീജ മുംതാസ്. സ്വതന്ത്ര ഇന്ത്യയിലെ ആത്മാഭിമാനമുള്ള മുസ്ലിം സ്ത്രീ ഇവിടെ വെറുമൊരു മാംസശരീരം മാത്രമായി ഒതുങ്ങി പോയെന്നും അവര്‍ പറയുന്നു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ഖദീജ മുംതാസിന്റെ വിലയിരുത്തല്‍.
സ്ത്രീയുടെ അഭിമാനസംരക്ഷണത്തിനുകൂടി ഉദ്ദേശിച്ച് കല്‍പ്പിക്കപ്പെട്ട പുനര്‍വിവാഹ നിര്‍ദേശത്തെ പരിഹാസ്യമാക്കി, അവളെ ഒറ്റദിവസത്തേക്ക് ഒരു ‘വാടകക്കാരനെ’ക്കൊണ്ട് പേരിന് കെട്ടിച്ച് പിറ്റേന്ന് മൊഴിചൊല്ലിച്ച്, മുത്തലാഖിനുശേഷം ഭൂതോദയമുണ്ടായ പുരുഷന് ‘ഹലാലാ’ക്കിയെടുക്കുന്ന കാടന്‍രീതിയും കൊണ്ടുവരപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലെ ആത്മാഭിമാനാവകാശമുള്ള മുസ്ളിം സ്ത്രീ ഇവിടെ വെറുമൊരു ‘മാംസശരീരം’ മാത്രമായി ഒതുങ്ങിപ്പോകുന്നത് കാണണമെന്നും സ്ത്രീപക്ഷത്ത് തന്നെ മനുഷ്യപക്ഷത്തും എന്ന തലക്കെട്ടിലുള്ള ലേഖനം പറയുന്നു.
ചര്‍ച്ചകളും മുന്നൊരുക്കങ്ങളും നടന്നപ്പൊളൊക്കെ മതസ്വാതന്ത്യ്രത്തിന്റെയും സ്വത്വസംരക്ഷണത്തിന്റെയും വാദങ്ങളുന്നയിച്ച് അതിനെ എതിര്‍ക്കുകയായിരുന്നു മുസ്ളിം പുരുഷസമൂഹമെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. മുസ്ളിം സ്ത്രീകളുടെ ശബ്ദം ഒരിക്കലും വന്നില്ലല്ലോ. ഏഴു ദശകങ്ങളോളമായി ജനാധിപത്യബോധവും സ്വസമുദായത്തിലെ സഹോദരിമാരുടെ സഹനജീവിതത്തെപ്പള്ളി സഹാനുഭൂതിയുമുള്ള മുസ്ളിം സ്ത്രീസംഘടനകള്‍ മനുഷ്യവിരുദ്ധവും മതവിരുദ്ധംതന്നെയുമായ ഇത്തരം നിയമങ്ങളുടെ പരിഷ്കരണങ്ങള്‍ക്കുവേണ്ടി സംസാരിച്ചുകൊണ്ടും ഇടപെട്ടുകൊണ്ടും ഇരിക്കുന്നു. വോട്ടുബാങ്കിന്റെ താക്കോല്‍ സൂക്ഷിപ്പുകാര്‍ പുരുഷപൌരോഹിത്യമാണല്ലോ. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് നിസ്സഹായരാക്കപ്പെടുന്ന സ്ത്രീസമൂഹത്തിന്റെ തലയില്‍ ചവുട്ടിനിന്നുകൊണ്ടാണല്ലോ മതത്തിന്റെ കെട്ടുറപ്പും വോട്ടുബാങ്ക് താക്കോല്‍ സൂക്ഷിപ്പും പുരുഷ ഇസ്ളാമിന്റെ വക്താക്കള്‍ പ്രാവര്‍ത്തിക്കമാക്കുന്നത്. 1986ല്‍ തലാഖ് ചൊല്ലപ്പെട്ട ദരിദ്രസ്ത്രീക്ക് ജീവനാംശം കൊടുക്കാനുള്ള സുപ്രീംകോടതിവിധിയെപ്പോലും ഇവര്‍ അട്ടിമറിച്ചുവെന്നും ഖദീജ മുംതാംസ് കുറ്റപ്പെടുത്തുന്നു.
വിവാഹമോചനം ഏറ്റവും കുറഞ്ഞ ശതമാനം ഇസ്ലാമില്‍, ബഹുഭാര്യത്വം ഏറ്റവും കൂടുതല്‍ ഹിന്ദുസമുദായത്തില്‍, അസാന്മാര്ഗിക ബന്ധങ്ങളേറെ അമുസ്ളിങ്ങളില്‍ എന്നിങ്ങനെയുള്ള വാദങ്ങള്‍ മുന്നോട്ടുവെച്ച് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കലാണ് ചര്‍ച്ചകളിലും നവമാധ്യമങ്ങളിലും നിരന്തരം കാണുന്നത്.
ഇസ്ലാമിക ശരീഅത്ത് അതേപടി പിന്തുടരുന്നത് മുസ്ലിം രാജ്യങ്ങളില്‍ സാര്‍വ്വത്രികമല്ല. എന്നാല്‍ ആ രാജ്യങ്ങളൊന്നും യഥാര്‍ത്ഥ മുസ്ലിം രാജ്യങ്ങളല്ല എന്നു പറഞ്ഞുകൊണ്ടാണ് ഇന്ത്യയില്‍ നിയമം നിലനിര്‍ത്തണമെന്ന് വാദിക്കുന്നതെന്നും ഖദീജ മുംതാസ് ചൂണ്ടിക്കാട്ടുന്നു.’പാകിസ്ഥാനിലും ബംഗ്ലാദേശിലും തുര്‍ക്കിയിലും തുനീഷ്യയിലും പരിഷ്കരിക്കപ്പെട്ട വിവാഹമോചന, ബഹുഭാര്യത്വ നിയമങ്ങള്‍ ഇന്ത്യയില്‍ ഒരു പരിഷ്കരണവുമില്ലാതെ നിലനിര്‍ത്തണമെന്ന് പറയുന്നവരുടെ വാദം. ആ രാജ്യങ്ങളൊന്നും യഥാര്‍ഥ മുസ്ളിം രാജ്യങ്ങളല്ല എന്നാണ്. എങ്കില്‍ ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര മതേതര രാജ്യത്തിനുമാത്രം അക്കാര്യത്തില്‍ എന്ത് ഉത്തരവാദിത്തമാണുള്ളത്?’ അവര്‍ ചോദിക്കുന്നു.
മുത്തലാഖിനെ പ്രതിരോധിക്കാന്‍ സിനിമാ താരങ്ങളായ മഞ്ജുവാര്യരെയും ലിസിയെയും സരിതയെയും വരെ തലാഖ് ചൊല്ലപ്പെട്ട നിസ്സഹായരുടെ പട്ടികയിലേക്ക് നീക്കിനിര്‍ത്തുന്നത് പരിഹാസ്യമാണ്
‘അവയൊക്കെ എങ്ങനെയാണ് മുത്തലാഖിന് സമാനമാകുന്നത്? പ്രത്യേകിച്ച് അവയിലധികവും പരസ്പരം ആലോചിച്ചും ജനാധിപത്യപരമായും നടന്നവയായിരിക്കുമ്പോള്‍!’ അവര്‍ ചോദിക്കുന്നു.
മുത്തലാഖും നാലുകെട്ടലും നിയമപരമായി നിലനിര്‍ത്തിയില്ലെങ്കില്‍ മുസ്ലീമായി ജീവിക്കാനാകില്ലെന്ന കടുംപിടിത്തം തികച്ചും ന്യൂനപക്ഷവിരുദ്ധമായ ഒരു ഏകശിലാ സിവില്‍കോഡിന്റെ അടിച്ചേല്‍പ്പിക്കലിലേക്കേ നയിക്കൂവെന്ന സത്യം വിസ്മരിക്കപ്പെടുകയുമാണെന്നും അവര്‍ ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.
Discussion about this post