ഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പൊതുബജറ്റ് മാര്‍ച്ചിലേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും അര്‍ഹിക്കുന്ന സമയത്ത് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റീസ് ജഗദീഷ് സിങ് ഖെഹാര്‍ തലവനായ സുപ്രീംകോടതി ബെഞ്ച് പറഞ്ഞു.
ഫെബ്രുവരി ഒന്നിന് പൊതുബജറ്റ് അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ബജറ്റ് സെഷന് ജനുവരി 31നും ആരംഭിക്കും. പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റിയുടേതാണ് ഇതുസംബന്ധിച്ച തീരുമാനം. ഫെബ്രുവരിയിലെ മൂന്നാമത്തെ വാരമാണ് സാധാരണ ബജറ്റ് സെഷന് തുടങ്ങാറുള്ളത്. പൊതുബജറ്റ് അവതരിപ്പിക്കാറുള്ളത് ഫെബ്രുവരി 28നും.
റെയില്‍വേ ബജറ്റിനെ ലയിപ്പിച്ചാണ് ഇത്തവണത്തെ പൊതുബജറ്റ്. പ്രത്യേക റെയില്‍വേ ബജറ്റ് എന്ന 92 വര്‍ഷത്തെ സമ്പ്രദായമാണ് ഇതോടെ ചരിത്രമാകുന്നത്. പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കുന്നത് ഏപ്രില്‍ ഒന്നുമുതലായതിനാല് ബജറ്റ് നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പദ്ധതി തയാറാക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് വേണ്ടത്ര സമയം കിട്ടുന്നില്ലെന്ന് കാരണം പറഞ്ഞാണ് കേന്ദ്രം ഇക്കുറി ഒരു മാസം നേരത്തേയാക്കിയത്.
പൊതുബജറ്റിന് മൂന്ന് ദിവസം മുമ്പ് ഫെബ്രുവരി നാലിനാണ് പഞ്ചാബിലേയും ഗോവയിലേയും വോട്ടെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍ മാര്‍ച്ച് പതിനൊന്നിനും.
ബജറ്റ് പതിവിലും നേരത്തെയാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറേയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയേയും സമീപിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ പൊതുബജറ്റ് നേരത്തെ ആക്കിയത് ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനാണെന്നാണ് പ്രധാന പരാതി. കോണ്‍ഗ്രസ് അടക്കമുള്ള പതിനാറ് പ്രതിപക്ഷ പാര്‍ട്ടികളാണ് ഈ പരാതി ഉന്നയിച്ചിരിക്കുന്നത്.
ജനങ്ങളെ ആകര്‍ഷിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തി, ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിനെ സ്വാധീനിക്കാനാണ് കേന്ദ്രം ബജറ്റ് നേരത്തെയാക്കിയതെന്നും പ്രതിപക്ഷം പരാതിപ്പെടുന്നു. പ്രതിപക്ഷത്തിന്റെ പരാതി ലഭിച്ച കാര്യം സ്ഥിരീകരിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി പരാതി പരിശോധിക്കുമെന്ന് പറഞ്ഞിരുന്നു.
Discussion about this post