വാഷിങ്ടന്‍: റഷ്യക്കെതിരെ ഒബാമ ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്വലിച്ചേക്കുമെന്നു നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ബെയ്ജിങ്ങിന്റെ കറന്‍സി-വ്യാപാര രീതികള്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ ‘അഖണ്ഡ ചൈന’ നയം താന്‍ അംഗീകരിക്കില്ലെന്നും ദ് വാള് സ്ട്രീറ്റ് ജേണലിനു നല്കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
തീവ്രവാദികള്‍ക്കെതിരെ യുദ്ധം ചെയ്യുന്നത് അടക്കം യുഎസിന്റെ മുഖ്യലക്ഷ്യങ്ങളോടു റഷ്യ സഹകരിക്കുകയാണെങ്കില്‍ ഉപരോധ നടപടികള്‍ പൂര്‍ണമായും പിന്‍വലിക്കുമെന്നാണു ട്രംപ് പറഞ്ഞത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇ മെയിലുകള്‍ റഷ്യ ചോര്‍ത്തിയെന്നാരോപിച്ചാണ് ഒബാമ കഴിഞ്ഞമാസം റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്.
20ന് അധികാരമേറ്റാലുടന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താനും താന്‍ തയാറാണെന്നും ഐഎസ് അടക്കമുള്ള ഭീകരവാദികള്‍ക്കെതിരെ പോരാട്ടത്തിന് റഷ്യയുമായി സഹകരിക്കാനുള്ള അവസരമുണ്ടെന്നും ട്രംപ് പറഞ്ഞു.
അതേസമയം, പുടിന്റെ ഉത്തരവോടെയാണ് റഷ്യ യുഎസില്‍ സൈബര്‍ നുഴഞ്ഞുകയറ്റം നടത്തിയതെന്ന യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകളെ ട്രംപ് അംഗീകരിച്ചു.
ചൈനയുടെ ഭാഗമായി തായ്വാനെ അംഗീകരിക്കുന്നതാണു ദീര്‍ഘകാലമായി യുഎസ് വിദേശനയം. എന്നാല്‍, നയതന്ത്ര കീഴ്വഴക്കം ലംഘിച്ച് തായ്വാന് പ്രസിഡന്റ് സായ് ഉന്‍ വെന്നുമായി ട്രംപ് ഫോണ്‍ സംഭാഷണം നടത്തിയത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. അഖണ്ഡ ചൈന അടക്കം എല്ലാ നയങ്ങളും കൂടിയാലോചനകള്‍ക്കു വിധേയമാണെന്ന് ട്രംപ് അഭിമുഖത്തില്‍ സൂചിപ്പിച്ചു.
തായ്വാന് പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെ അദ്ദേഹം ന്യായീകരിച്ചു. ‘കഴിഞ്ഞവര്‍ഷം അവര്‍ക്ക് 200 കോടി ഡോളറിന്റെ ആയുധങ്ങളാണു വിറ്റത്. ആയുധങ്ങള്‍ വില്‍ക്കാം. അവരോടു ഫോണില്‍ സംസാരിക്കരുതെന്നാണോ. ഫോണ്‍ സന്ദേശം സ്വീകരിക്കാതിരിക്കുന്നത് മര്യാദകേടാണ് ‘- ട്രംപ് പറഞ്ഞു. നിയുക്ത പ്രസിഡന്റിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്ളിന്നും റഷ്യയുടെ യുഎസ് അംബാസഡര്‍ സെര്‍ജി കിസ്ലിയക്കും തമ്മില്‍ കഴിഞ്ഞയാഴ്ചകളില്‍ തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടന്നിരുന്നു. റഷ്യക്കെതിരെ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച ഡിസംബര്‍ 29നും ഇവര്‍ തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.
Discussion about this post