ആലപ്പുഴ: ലോക്കൽ സെക്രട്ടറിയ്ക്ക് എസ്ഡിപിഐയുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴയിൽ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ രാജിവച്ചു. ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റിയിലെ 38 പ്രവർത്തകരാണ് രാജിവച്ചത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ഷീദ് മുഹമ്മദിന്റെ ബിസിനസ് പങ്കാളി എസ്ഡിപിഐ നേതാവാണെന്നാണ് പ്രവർത്തകർ പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഷീദിന്റെ വാർഡിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഇത് ഷീദും എസ്ഡിപിയും തമ്മിലുള്ള അന്തർധാരയാണ് വ്യക്തമാക്കുന്നത് എന്നും പാർട്ടി പ്രവർത്തകർ ജില്ലാ സെക്രട്ടറി ആർ നാസറിന് നേരിട്ട് നൽകിയ രാജിക്കത്തിൽ വ്യക്തമാക്കുന്നു. എസ്ഡിപിഐയുമായി ലോക്കൽ സെക്രട്ടറി ബന്ധം പുലർത്തുമ്പോൾ പാർട്ടിയിൽ തുടരുക സാദ്ധ്യമല്ലെന്നും രാജിക്കത്തിലുണ്ട്.
സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വർഗ്ഗീയ വിരുദ്ധ സദസ്സുകളൊന്നും ഷീദ് നടത്തിയില്ല. ഇത് പരിശോധിക്കണമെന്ന് നേരത്തെ തന്നെ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിൽ യാതൊരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് രാജിവയ്ക്കാൻ തീരുമാനിച്ചത്.
തിരഞ്ഞെടുപ്പിന് പിന്നാലെ ആലപ്പുഴ സിപിഎമ്മിൽ വലിയ പ്രശ്‌നങ്ങളാണ് ഉടലെടുത്തത്. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വിവാദത്തിന് പിന്നാലെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കുട്ടനാട്ടിൽ ഇരുന്നൂറോളം പ്രവർത്തകർ രാജിവച്ചിരുന്നു. ഇതേ തുടർന്നുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനിടെയാണ് വീണ്ടും രാജിയുണ്ടായിരിക്കുന്നത്.
Discussion about this post