ബംഗളൂരു : വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിക്ക് ശുഭ്‌മാൻ ഗില്ലിന്റെ മറുപടിയിലൂടെ വിജയം പിടിച്ചു വാങ്ങി ഗുജറാത്ത് ടൈറ്റൻസ്. ചലഞ്ചേഴ്സ് ഉയർത്തിയ 198 റൺസ് വിജയ ലക്ഷ്യം അഞ്ച് പന്തുകൾ ബാക്കി നിൽക്കെ ടൈറ്റൻസ് മറികടന്നു. ശുഭ്മാൻ ഗിൽ പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് ടൈറ്റൻസിനെ വിജയത്തിലെത്തിച്ചത്. ഗില്ലിന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണിത്. 52 പന്തിൽ അഞ്ച് ബൗണ്ടറികളും എട്ട് സിക്സറുകളും പറത്തിയ ഗിൽ 104 റൺസെടുത്തു. തോൽവിയോടെ റോയൽ ചലഞ്ചേഴ്സ് പ്ലേഓഫിലെത്താതെ പുറത്തായി. മുംബൈ ഇന്ത്യൻസ് നാലാമത്തെ ടീമായി പ്ലേ ഓഫിന് യോഗ്യത നേടി.
ഓപ്പണർ വൃദ്ധിമാൻ സാഹ പുറത്തായതിനു ശേഷമെത്തിയ വിജയ് ശങ്കറുമായി ചേർന്ന് തകർപ്പൻ ബാറ്റിംഗാണ് ശുഭ്‌മാൻ ഗിൽ കാഴ്ച്ച വച്ചത്. രണ്ടാം വിക്കറ്റിൽ ഒരുവരും ചേർന്ന് 123 റൺസിന്റെ പാർട്ട്ണർഷിപ്പുണ്ടാക്കി. വിജയ് ശങ്കർ പുറത്തായതിനു ശേഷം ഗിൽ ഏതാണ്ട് ഒറ്റയ്ക്കാണ് ടൈറ്റൻസിനെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് വിരാട് കോഹ്‌ലി പുറത്താകാതെ നേടിയ സെഞ്ച്വറിയുടെ മികവിലാണ് 5 വിക്കറ്റിന് 197 റൺസ് നേടിയത്. ഫാഫ് ഡുപ്ലസിസ് 28 ഉം ബ്രേയ്സ്‌വെൽ 26 ഉം അനൂജ് റാവത്ത് 23 റൺസും നേടി കോഹ്‌ലിക്ക് പിന്തുണ നൽകി.
ലീഗ് മത്സരങ്ങളെല്ലാം അവസാനിച്ചതോടെ പ്ലേ ഓഫിലെത്തിയ നാലു ടീമുകളും അവരുടെ മത്സരങ്ങളും തീരുമാനിക്കപ്പെട്ടു. 20 പോയിന്റോടെ ഒന്നാമതെത്തിയ ഗുജറാത്ത് ടൈറ്റൻസ് രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഇതിൽ വിജയിക്കുന്ന ടീം ഫൈനലിൽ എത്തും. പരാജയപ്പെടുന്ന ടീം ലക്നൗ സൂപ്പർ ജയന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിലെ വിജയിയെ നേരിടും. ഇതിൽ വിജയിക്കുന്നവർ ഫൈനലിലേക്ക് യോഗ്യത നേടും.
Discussion about this post