കൊച്ചി: ഇടുക്കി ദേവികുളം എംഎൽഎ എ രാജയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. സംവരണ മണ്ഡലമായ ദേവികുളത്ത് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് എ രാജ മത്സരിച്ചതെന്ന് കാണിച്ച് യുഡിഎഫ് സ്ഥാനാർത്ഥി നൽകിയ ഹർജിയിലാണ് നടപടി. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിരുന്ന മണ്ഡലമാണ് ദേവികുളം.
രാജയും കുടുംബവും ക്രൈസ്തവ വിശ്വാസികളാണെന്നും സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡി കുമാർ കോടതിയെ സമീപിച്ചത്. രാജയുടെ മാതാപിതാക്കൾ ക്രൈസ്തവ വിശ്വാസികളായിരുന്നു. ക്രൈസ്തവ വിശ്വാസ പ്രകാരം മാമോദിസ മുങ്ങിയവരാണ് രാജയും കുടുംബാംഗങ്ങളും.
അദ്ദേഹത്തിന്റെ ഭാര്യയും മക്കളും സഹോദരങ്ങളുമൊക്കെ ക്രൈസ്തവ വിശ്വാസം തുടരുന്നവരാണ്. അമ്മയുടെ സംസ്‌കാരം ഉൾപ്പെടെ നടത്തിയത് പളളി സെമിത്തേരിയിലാണ്. ഇതെല്ലാം മറച്ചുവെച്ചാണ് വ്യാജ ജാതി സർട്ടഫിക്കറ്റുമായി മത്സരിച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംവരണത്തിന് രാജ യോഗ്യനല്ലെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു ഡി കുമാർ ഹർജിയിൽ ആവശ്യപ്പെട്ടത്.
കുണ്ടല എസ്റ്റേറ്റിലെ സിഎസ്‌ഐ പളളിയിലെ അംഗങ്ങളാണ് എ രാജയും കുടുംബാംഗങ്ങളും. രാജയുടെ വിവാഹം പള്ളിയിൽ നടന്നതിന്റെയും മാമോദിസ മുങ്ങിയതിന്റെയും രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
ഉത്തരവിനെതിരെ രാജയ്ക്ക് അപ്പീൽ പോകുന്നതിന് തടസമില്ല. പക്ഷെ വ്യാജ ജാതി സർട്ടിഫിക്കറ്റുമായി പട്ടികജാതിക്കാർക്ക് അർഹതപ്പെട്ട സംവരണം അട്ടിമറിക്കാൻ സിപിഎം കൂട്ടുനിന്നുവെന്നാണ് ഹൈക്കോടതി വിധിയിലൂടെ വ്യക്തമാകുന്നത്. 7848 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു രാജയുടെ വിജയം.
Discussion about this post